കൊച്ചി: നടൻ ദിലീപിനെയും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെയും പുറത്താക്കാനൊരുങ്ങി തീയേറ്ററുടമകളുടെ സംഘടന ഫിയോക്ക്. നിലവിൽ ഫിയോക്കിന്റെ ആജീവനാന്ത ചെയർമാൻ ദിലീപും വൈസ് ചെയർമാൻ ആന്റണി പെരുമ്പാവൂരുമാണ്. ഇരുവരെയും ആ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കാനായി സംഘടനയുടെ ഭരണഘടനയിൽ ഭേദഗതി വരുത്താനാണ് ഫിയോക്കിന്റെ തീരുമാനം. ഈ മാസം 31ന് ചേരുന്ന ജനറൽ ബോഡി യോഗത്തിൽ തീരുമാനമെടുക്കും.
തുടർച്ചയായി ഒടിടി റിലീസ് ചെയ്യുന്നവരെ നിയന്ത്രിക്കാനും തീയേറ്ററുടമകൾ നീക്കം നടത്തുന്നുണ്ട്. ദുൽഖറിന്റെ നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസിനെ അടുത്തിടെ ഫിയോക്ക് വിലക്കിയിരുന്നു. താരത്തിന്റെ പുതിയ ചിത്രം സല്യൂട്ട് ഒടിടിക്ക് നൽകിയതിനെ തുടർന്നാണ് സംഘടന ഇത്തരമൊരു തീരുമാനത്തിലേക്ക് പോയത്.
സല്യൂട്ട് തീയേറ്ററിൽ പ്രദർശിപ്പിക്കാമെന്ന് കരാർ ഉണ്ടായിരുന്നതാണെന്നും അത് തെറ്റിച്ചാണ് ഒടിടിക്ക് നൽകിയതെന്നും ഫിയോക്ക് വ്യക്തമാക്കി. ഭാവിയിൽ ദുൽഖറിന്റെ സിനിമകളുമായി സഹകരിക്കേണ്ടതില്ലെന്നാണ് ഫിയോക്കിന്റെ തീരുമാനം. മരക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവൂരും ഫിയോക്ക് സംഘടനയുമായുണ്ടായ തർക്കമാണ് ഇപ്പോൾ പുറത്താക്കലിലേക്ക് എത്തി നിൽക്കുന്നത്.
2017ൽ ഫിലിം എക്‌സിബിറ്റേഴ്സ് ഫെഡറേഷൻ പിളർന്നാണ് ദിലീപിന്റെ നേതൃത്വത്തിൽ ഫിയോക്ക് രൂപം കൊണ്ടത്. ആജീവനാന്ത ചെയർമാനും വൈസ് ചെയർമാനുമായി ദിലീപിനെയും ആന്റണി പെരുമ്പാവൂരിനെയും തിരഞ്ഞെടുത്തിരുന്നു. ഈ രണ്ട് സ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്നും ഭരണഘടനയിൽ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനമാണ് ഭേദഗതിയിലൂടെ മാറ്റം വരുത്താൻ സംഘടന തീരുമാനിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |