തിരുവനന്തപുരം: സിൽവർലൈനിന്റെ സാമൂഹികാഘാത പഠനത്തിനായി നടത്തുന്ന കല്ലിടൽ തുടരുമെന്നും പകരം സംവിധാനമായ മാർക്കിംഗ് പരിഗണനയിലില്ലെന്നും കെ-റെയിൽ എം.ഡി വി.അജിത്കുമാർ പറഞ്ഞു. കടുത്ത പ്രതിഷേധമുള്ള സ്ഥലങ്ങൾ ഒഴിവാക്കി മറ്റുള്ളയിടങ്ങളിൽ കല്ലിട്ട് സാമൂഹികാഘാത പഠനം തുടങ്ങും. പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ച് വിവിധ തലങ്ങളിലുള്ള ചർച്ചകൾക്കുശേഷം ആവശ്യമെങ്കിൽ അലൈൻമെന്റിൽ മാറ്റം വരുത്തും. ഭൂമിയേറ്റെടുക്കലിന് അന്തിമ വിജ്ഞാപനമിറക്കുന്നത് അതിനു ശേഷമായിരിക്കും.
റെയിൽവേയുടെ ബഫർ സോൺ പരിധിയായ 30 മീറ്റർ തന്നെയാണ് ഡി.പി.ആറിലുള്ളതെങ്കിലും ട്രാക്കിന് ഇരുവശത്തും 10 മീറ്റർ വീതം ബഫർ സോണാക്കിയാൽ മതിയെന്ന് കെ-റെയിൽ സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്. ഇരുവശത്തും ട്രാക്കിൽ നിന്ന് 5 മീറ്റർ ദൂരം സുരക്ഷാ മേഖലയാണ്. ഇവിടെ നിർമ്മാണങ്ങൾ അനുവദിക്കില്ല. ശേഷിക്കുന്ന 5 മീറ്ററിൽ നിർമ്മാണം നടത്തണമെങ്കിൽ കെ–റെയിലിന്റെ എൻ.ഒ.സി വേണം. ബഫർസോണിൽ പ്ളോട്ട് മുറിച്ചാണ് ട്രാക്ക് പോവുന്നതെങ്കിൽ ഭൂവുടമ ആവശ്യപ്പെട്ടാൽ നഷ്ടപരിഹാരം നൽകി പൂർണ്ണമായും ഏറ്റെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |