തിരുവനന്തപുരം: സംസ്ഥാനത്തെ 1550 വില്ലേജുകളുടെ ഡിജിറ്റൽ റീ സർവ്വേയുടെ ഒന്നാം ഘട്ടം വേഗത്തിലാക്കുന്നതിന് 1500 സർവേയർമാരേയും 3200 ഹെൽപ്പർമാരേയും നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കരാർ അടിസ്ഥാനത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയാവും നിയമനം.
ഡിജിറ്റൽ റീ സർവേയ്ക്ക് 807 കോടിയാണ് മൊത്തം ചെലവ് . ഇതിൽ ആദ്യഘട്ടമായി റീബിൽഡ് കേരളയിൽ നിന്ന് 339 കോടി രൂപ അനുവദിക്കും.
കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയിലെ യു.ജി.സി സ്കീമിൽപ്പെടുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം പരിഷ്കരിക്കും. കുടിശ്ശികയുടെ കാര്യം പിന്നീട് തീരുമാനിക്കും.
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ശമ്പള പരിഷ്കരണം നടപ്പാക്കും. സർക്കാർ അംഗീകാരമുള്ള തസ്തികകളിലെ ജീവനക്കാരുടെ ശമ്പളം, അലവൻസുകൾ മറ്റ് ആനുകൂല്യങ്ങൾ എന്നിവ 11ാം ശമ്പള പരിഷ്കരണ ഉത്തരവിലെ നിബന്ധനകൾ പ്രകാരം പരിഷ്കരിക്കും.
ലൂർദ്ദിന് 7 ലക്ഷം രൂപ
തിരുവനന്തപുരം കടംകംപള്ളി വില്ലേജിൽ കടൽ പുറംപോക്കിൽ 2018ലെ പ്രളയത്തിൽ പൂർണ്ണമായും വീട് തകർന്ന ലൂർദ്ദിന് 2 സെന്റ് സ്ഥലവും വീടും വാങ്ങുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 7,04,900 രൂപ അനുവദിച്ചു.
മില്ലറ്റ് ഫാമിന്
ഭൂമി കൈമാറും
പാലക്കാട് അഗളി വില്ലേജിൽ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള അഞ്ചേക്കർ സ്ഥലം മില്ലറ്റ് ഫാം തുടങ്ങാൻ കൃഷി വകുപ്പിന് കൈമാറും..
ലോകായുക്തഓർഡിനൻസ്
മന്ത്രിസഭ പരിഗണിച്ചില്ല
തിരുവനന്തപുരം: സി.പി.ഐയുടെ വിയോജിപ്പ് കാരണം തർക്കത്തിലായ ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെയുള്ള ഓർഡിനൻസുകളുടെ പുനർവിളംബരം സംബന്ധിച്ച അജൻഡ പരിഗണിക്കാതെ മന്ത്രിസഭായോഗം.
ലോകായുക്തയുടെ ഉത്തരവുകൾ ബന്ധപ്പെട്ട അധികാരികൾക്ക് (ഗവർണർ, മുഖ്യമന്ത്രി, സംസ്ഥാനസർക്കാർ) ഹിയറിംഗ് നടത്തി മൂന്ന് മാസത്തിനകം തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്ന നിയമ ഭേദഗതിയാണ് ഓർഡിനൻസിനെ വിവാദത്തിലാക്കിയത്. നിലവിലെ നിയമമനുസരിച്ച് ഉത്തരവ് അതേപടി അംഗീകരിക്കണം. കെ.ടി. ജലീലിനെതിരായ കേസിൽ ഇതാണ് തിരിച്ചടിയായത്.
ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി ഓർഡിനൻസിൽ കഴിഞ്ഞ നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഗവർണർ ഒപ്പു വച്ചത്. നിയമസഭാ സമ്മേളനം അവസാനിച്ച സ്ഥിതിക്ക് , കാലഹരണപ്പെട്ട ഓർഡിനൻസുകൾപുനർവിളംബരം ചെയ്യാൻ മന്ത്രിസഭ ഗവർണറോട് ശുപാർശ ചെയ്യേണ്ടതുണ്ട്. ഓർഡിനൻസിന്റെ കാര്യത്തിൽ വിയോജിപ്പ് സി.പി.ഐ പരസ്യമാക്കിയ സാഹചര്യത്തിൽ ,മന്ത്രിസഭായോഗത്തിൽ അവർ വിയോജിച്ചാൽ കൂട്ടായ ഉത്തരവാദിത്വം നഷ്ടപ്പെട്ടതിന്റെ പേരിൽ മന്ത്രിസഭയുടെ നിലനില്പ് തന്നെ പ്രതിസന്ധിയിലാവും.
അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഈ അജൻഡ ഉറപ്പായും പരിഗണിക്കേണ്ടി വരും. അതിന് മുമ്പായി സി.പി.എം- സി.പി.ഐ ഉഭയകക്ഷി ചർച്ചയിലൂടെ സമവായത്തിലെത്തിയേക്കും.30ന് ഇടതുമുന്നണി യോഗവും, മന്ത്രിസഭായോഗവും ചേരും. അതിന് മുമ്പ് ഉഭയകക്ഷി ചർച്ച നടന്നേക്കാം.
ഡിജിറ്റൽ സർവകലാശാലയിൽ
സ്റ്റേറ്റ് ഡാറ്റാ സെന്ററിന് 25 കോടി
തിരുവനന്തപുരം: കേരള ഡിജിറ്റൽ സർവകലാശാലയിൽ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് 25 കോടി രൂപ ചെലവിൽ സ്റ്റേറ്റ് ഡേറ്റാ സെന്റർ വിത്ത് ഹൈബ്രിഡ് ക്ലൗഡ് കോംപിറ്റബിൾ ആൻഡ് ഹൈപ്പർ കൺവേർജ്ഡ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കാൻ മന്ത്രിസഭായോഗം ഭരണാനുമതി നൽകി. പ്രാഥമികാവശ്യത്തിനുള്ള 7 കോടി രൂപ കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചറിന് കീഴിലെ സ്കിൽ ഡെലിവറി പ്ലാറ്റ്ഫോമിൽ നിന്ന് ഐ.ടി മിഷന് അനുവദിക്കും. ഈ സംവിധാനം നിലവിൽ വരുന്നതോടെ സംസ്ഥാനത്തെ ലക്ഷക്കണക്കിന് ആളുകൾക്ക് നെറ്റ്വർക്ക് സ്തംഭിക്കാതെ ഒരേ സമയം വിവരങ്ങൾ ശേഖരിക്കാനാകും.
തിരുവനന്തപുരത്ത് കോ-ബാങ്ക് ടവറിലും ടെക്നോപാർക്കിലുമായി രണ്ട് ഡേറ്റാ സെന്ററുകൾ നിലവിലുണ്ട്. അവ പഴയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ സെർവറുകളുടെ ശേഷിക്കുറവ് ബുദ്ധിമുട്ടുണ്ടാക്കുന്നു. പൊതു പരീക്ഷകളുടെ ഫലമറിയാൻ ലക്ഷക്കണക്കിനാളുകൾ ഒരേ സമയം നെറ്റിൽ കയറുമ്പോൾ സകലതും സ്തംഭിക്കുന്നത് ഇത് മൂലമാണ്.
ഡേറ്റാ സെന്ററുകളിൽ സ്വന്തം കെട്ടിടത്തിലാണ് സെർവറുകൾ സൂക്ഷിക്കുന്നത്. ഇതു മാത്രം ഉപയോഗിച്ച് നെറ്റ് വർക്കിലെ ട്രാഫിക് കൈകാര്യം ചെയ്യാനാവില്ല.കേന്ദ്ര സർക്കാർ അംഗീകരിച്ച ക്ലൗഡ് സെർവറുകൾ കൂടി ചേർത്താണ് പുതിയ ഡേറ്റാ സെന്റർ വരുന്നത്. ഗൂഗിൾ, ആമസോൺ, ഓറക്കിൾ തുടങ്ങി 16 അംഗീകൃത ക്ലൗഡ് സെർവറുകൾ കൂട്ടിർത്തുള്ള ആധുനിക ഡേറ്റാ സെന്ററായിരിക്കും സ്ഥാപിക്കുക.
ഡിജിറ്റൽ സർവകലാശാലാ കാമ്പസിലായിരിക്കും പുതിയ സ്റ്റേറ്റ് ഡേറ്റാ സെന്റർ.
നഗരസ്വഭാവമുള്ള പഞ്ചായത്തുകൾക്ക്
ഇളവ്: റിപ്പോർട്ടിന് അംഗീകാരം
തിരുവനന്തപുരം: നഗരസ്വഭാവമുള്ളവയായി തദ്ദേശസ്വയംഭരണ വകുപ്പ് വിജ്ഞാപനം ചെയ്ത 175 പഞ്ചായത്തുകൾ സി.ആർ.ഇസഡ് സോൺ മൂന്നിൽ നിന്ന് കൂടുതൽ ഇളവുകളുള്ള സോൺ രണ്ടിലേക്ക് മാറ്റണമെന്നതുൾപ്പെടെ തീരദേശപരിപാലന പദ്ധതി സംബന്ധിച്ച അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.വി. വേണുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ വിദഗ്ദ്ധസമിതി സമർപ്പിച്ച റിപ്പോർട്ടിന് മന്ത്രിസഭായോഗം അംഗീകാരം നൽകി.
കേന്ദ്രസർക്കാർ 2019ൽ പുറപ്പെടുവിച്ച തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കരട് പ്ലാനിലെ അപാകതകൾ പരിശോധിച്ച് പരിഹാരനിർദ്ദേശങ്ങൾ സമർപ്പിക്കാനാണ് പരിസ്ഥിതി അഡിഷനൽ ചീഫ് സെക്രട്ടറി വേണുവിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധസമിതിയെ നിയോഗിച്ചത്.
ശുപാർശകൾ അടിസ്ഥാനമാക്കിയുള്ള ഭേദഗതികൾ കേന്ദ്രസർക്കാരിന് തീരപരിപാലന അതോറിറ്റി സമർപ്പിച്ചത് പരിഗണനയിലാണ്. നടപടിക്രമം എന്ന നിലയിലാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്.
തദ്ദേശസ്വയംഭരണ
പൊതു സർവീസിന്
ഓർഡിനൻസ്
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിൽ സമാന വകുപ്പുകൾ ലയിപ്പിച്ച് പൊതു സർവീസ് രൂപീകരിക്കുന്നതിന്റെ ഭാഗമായി വിവിധ നിയമങ്ങളും ചട്ടങ്ങളും ഏകീകരിച്ചുള്ള ഓർഡിനൻസിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
പഞ്ചായത്ത്-നഗരകാര്യം, നഗര-ഗ്രാമാസൂത്രണം, ഗ്രാമവികസനം, എൻജിനിയറിംഗ് എന്നീ വകുപ്പുകൾ സംയോജിപ്പിച്ചാണ് തദ്ദേശ സ്വയംഭരണ പൊതു സർവീസ് രൂപീകരിക്കുന്നത്. പൊതു സർവീസാകുന്നതോടെ ഇവയെല്ലാം കേരള പബ്ലിക് സർവീസ് നിയമത്തിന് കീഴിലാകും. പൊതു സർവീസ് വരുമ്പോൾ നഗര-ഗ്രാമാസൂത്രണ വകുപ്പ് തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലെ ആസൂത്രണവിഭാഗം മാത്രമാകും. നിലവിലെ നഗര-ഗ്രാമാസൂത്രണ നിയമത്തിലെ ചില വ്യവസ്ഥകൾ അതിന് വിഘാതമാകാതിരിക്കണം. ഇത്തരത്തിൽ വ്യവസ്ഥകൾ ക്രമീകരിച്ചു കൊണ്ടുള്ള ഓർഡിനൻസിന്റെ കരടാണ് അംഗീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |