തിരുവനന്തപുരം: ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളിൽ ലോക് താന്ത്രിക് ജനതാ ദൾ ലയിച്ചെങ്കിലും, പാർട്ടി കേരള ഘടകം അതിനൊപ്പമില്ലെന്ന് അഖിലേന്ത്യാ നേതൃത്വത്തെ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ഇടതുമുന്നണിക്കകത്തെ രണ്ട് ജനതാദൾ ഗ്രൂപ്പുകളും ഒന്നാകാൻ സാദ്ധ്യതയേറി.
ആർ.ജെ.ഡി ലയനത്തോടെ അഖിലേന്ത്യാ തലത്തിൽ എൽ.ജെ.ഡി ഇല്ലാതായ സ്ഥിതിക്ക്, കേരള ഘടകത്തിന്റെ തുടർനടപടി തീരുമാനിക്കാൻ ഏപ്രിൽ മൂന്നിന് കോഴിക്കോട്ട് അടിയന്തര സംസ്ഥാന കമ്മിറ്റിയോഗം വിളിച്ചു. സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷവികാരവും ഭൂരിഭാഗം ജില്ലാ കമ്മിറ്റികളും ജനതാദൾ-എസുമായി ലയിച്ച് ഇടതുമുന്നണിയിൽ വിലപേശൽ ശേഷി ഉയർത്തണമെന്ന നിലപാടുകാരാണ്. ഇന്നലെ ഡൽഹിയിൽ എം.വി. ശ്രേയാംസ് കുമാർ, വറുഗീസ് ജോർജ്, കെ.പി. മോഹനൻ എം.എൽ.എ എന്നിവരാണ് അഖിലേന്ത്യാ നേതാവ് ശരദ് യാദവുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആർ.ജെ.ഡിയിലേക്കില്ലെന്ന് വ്യക്തമാക്കിയത്.
സംസ്ഥാന പാർട്ടിക്കകത്തെ സമ്മർദ്ദം കണക്കിലെടുത്ത് എൽ.ജെ.ഡി സംസ്ഥാന അദ്ധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ ബംഗളുരുവിൽ ജനതാദൾ-എസ് ദേശീയാദ്ധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയെ കണ്ട് ലയന സാദ്ധ്യതകളിൽ ചർച്ച നടത്തിയിരുന്നു. ലയനത്തിന് ദേവഗൗഡ സമ്മതമറിയിച്ചെങ്കിലും സംസ്ഥാന പ്രസിഡന്റ് പദവി വിട്ടുകിട്ടണമെന്ന ശ്രേയാംസിന്റെ വാദത്തോട് യോജിച്ചില്ലെന്നറിയുന്നു. പദവികളേക്കാൾ പാർട്ടിയുടെ ശക്തിയാണ് പ്രധാനമെന്ന് വാദിക്കുന്നവർക്കാണ് എൽ.ജെ.ഡിക്കകത്ത് ഭൂരിപക്ഷമെന്നതിനാൽ ജെ.ഡി.എസുമായി ലയനത്തിൽ നിന്ന് പിറകോട്ട് പോകാനാവാത്ത നിലയുമുണ്ട്. അതിനിടയിലാണ് എൽ.ജെ.ഡിയെ ആർ.ജെ.ഡിയിൽ ലയിപ്പിക്കാൻ അഖിലേന്ത്യാനേതൃത്വം തീരുമാനിച്ചത്.
സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജെ.ഡി.എസ് സംസ്ഥാന ഘടകത്തിൽ പ്രശ്നങ്ങളുണ്ട്. മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നിലപാടുകളിൽ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. പാർട്ടിയിൽ സ്വന്തം പക്ഷത്ത് ശക്തി കൂട്ടാൻ ലക്ഷ്യമിട്ട് എൽ.ജെ.ഡിയെ ലയിപ്പിക്കാനുള്ള നീക്കങ്ങൾക്ക് മുൻകൈയെടുക്കുന്നത് മന്ത്രി കൃഷ്ണൻകുട്ടിയാണെന്നും സൂചനയുണ്ട്. ഏപ്രിൽ 7 മുതൽ 9 വരെയാണ് എറണാകുളത്ത് ജനതാദൾ-എസിന്റെ സംസ്ഥാനതല സംഘടനാ തിരഞ്ഞെടുപ്പ്. എൽ.ജെ.ഡി ലയിച്ചാൽ കെ.പി. മോഹനൻ കൂടി എത്തുന്നതോടെ ജെ.ഡി.എസിന്റെ നിയമസഭാകക്ഷിയിലെ അംഗസംഖ്യ മൂന്നാകും. കെ.പി. മോഹനന്റെ പിന്തുണയോടെ പാർട്ടി നിയമസഭാകക്ഷിയിൽ ഭൂരിപക്ഷം ഉറപ്പാക്കാമെന്ന കണക്കുകൂട്ടലും കൃഷ്ണൻകുട്ടിക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |