തിരുവനന്തപുരം: ഐ.എസ്.ആർ.ഒയ്ക്ക് നാണക്കേടുണ്ടാക്കിയ കഴിഞ്ഞ ആഗസ്റ്ര് 12ലെ ജി.എസ്.എൽ.വി വിക്ഷേപണ പരാജയത്തിന് കാരണം ദ്രവീകൃത ഇന്ധനം സൂക്ഷിച്ചിരുന്ന ടാങ്കിലെ വെൻഡ് ആൻഡ് റിലീഫ് വാൽവിലെ ചോർച്ച മൂലമാണെന്ന് പ്രത്യേക സമിതിയുടെ കണ്ടെത്തൽ. ഇന്ത്യയുടെ ഇ.ഒ.എസ് 03 ഉപഗ്രഹവും അന്ന് ഇതോടൊപ്പം നഷ്ടമായിരുന്നു.
നിർമ്മാണ സമയത്തോ ഇന്ധനം നിറയ്ക്കുന്ന വേളയിലോ വാൽവ് അടയ്ക്കുന്നതിലുണ്ടായ വീഴ്ചയാണ് വിക്ഷേപണ സമയത്തെ ചോർച്ചയ്ക്ക് കാരണമായതെന്നാണ് കഴിഞ്ഞ ദിവസം സമർപ്പിച്ച സമിതി റിപ്പോർട്ടിലെ കണ്ടെത്തൽ. ചോർച്ചയുണ്ടായതോടെ ഇന്ധന ടാങ്കിൽ മർദ്ദവ്യതിയാനമുണ്ടായി. ഇത് ടാങ്കിൽ നിന്ന് റോക്കറ്റ് എൻജിനിലേക്കുള്ള ഇന്ധനത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തി. ഇതോടെ ഉപഗ്രഹം വഹിച്ചിരുന്ന ക്രയോജനിക് ഭാഗം ലക്ഷ്യം തെറ്റി. നിയന്ത്രിക്കാനാവാതെ വന്നതോടെ 307-ാം സെക്കൻഡിൽ ദൗത്യം ഉപേക്ഷിച്ചു.
വിക്ഷേപണ ദൗത്യം തുടങ്ങി 297.3 -ാം സെക്കൻഡിലാണ് പിഴവ് കണ്ടെത്തിയത്. രാവിലെ 5.53ന് നടത്തിയ വിക്ഷേപണത്തിന് 26 മണിക്കൂർ കൗണ്ട്ഡൗണും അത്രയുംസമയം വിശദമായ പരിശോധനയും അവലോകനവും നടത്തിയിട്ടും പിഴവു കണ്ടെത്താൻ കഴിയാതിരുന്നത് വീഴ്ചയായി. തുടർന്നാണ് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചത്. ഇന്ത്യയിൽ തന്നെ വികസിപ്പിച്ച 5000 കിലോഗ്രാം വാഹകശേഷിയുള്ള റോക്കറ്റാണ് ജി.എസ്.എൽ.വി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |