കൊച്ചി: കുതിച്ചുയരുന്ന ഡീസൽ വിലയെ നേരിടാൻ ജലഗതാഗതവകുപ്പ് സൗരോർജ്ജ ബോട്ടുകൾ നിർമ്മിക്കുന്നു. 20 സോളാർ ബോട്ടുകളാണ് നിർമ്മിക്കുന്നത്. അഞ്ചെണ്ണത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. വകുപ്പിന്റെ ആദ്യ സോളാർ ബോട്ട് ആദിത്യ വൈക്കം - തവണക്കടവ് റൂട്ടിൽ വിജയകരമായി ഓടുന്നുണ്ട്.
പുതിയ സോളാർ ബോട്ടുകൾ എറണാകുളം, പാണാവള്ളി, വൈക്കം, മുഹമ്മ, ആലപ്പുഴ ബോട്ട് സ്റ്റേഷനുകളിൽ ഓടിക്കും. അഞ്ചെണ്ണം സ്പെയർ ബോട്ടുകളാണ്. കട്ടമരം ശൈലിയിലുള്ള (കറ്റാമരൻ ) ബോട്ടുകളാണിവ. രണ്ട് പള്ളകൾ ( ഹൾ ) ഉള്ളതിനാൽ മറിയില്ല.
കളമശേരിയിലെ നവഗതി മറൈൻ ഡിസൈനിംഗ് ആൻഡ് കൺസ്ട്രക്‌ഷൻ കമ്പനിയാണ് രൂപകല്പനയും നിർമ്മാണവും. പാണാവള്ളിയിലെ യാർഡിൽ നിർമ്മാണം ഡിസംബറിൽ പൂർത്തിയാകും.
സോളാർ ബോട്ട്
നിർമ്മാണം ഫൈബറിൽ
ഒരു ബോട്ടിൽ 75 സോളാർ പാനൽ
25 കിലോവാട്ടിന്റെ ബാറ്ററി
മഴക്കാലത്ത് വൈദ്യുതിയിൽ ചാർജ് ചെയ്യാം
20 മിനിറ്റിൽ ചാർജ്ജാവും
ചാർജ് 12 മണിക്കൂർ നിൽക്കും
ഒാരോബോട്ടിലും 75 സീറ്റ്
6 - 8 നോട്ടിക്കൽ മൈൽ (12 -15 കിലോമീറ്റർ) വേഗത
ബോട്ടുകൾക്ക് ഒരു വർഷത്തെ വാറന്റി
5 വർഷത്തെ വാർഷിക അറ്റകുറ്റപ്പണി കരാറും
ചെലവും മലിനീകരണവും കുറയും
പ്രതിദിന ചെലവ്
ഡീസൽ ബോട്ട് : 9,000-10,000 രൂപ
സോളാർബോട്ട്: മഴക്കാലത്ത്- 500 രൂപ
വേനൽക്കാലത്ത്: 200 രൂപ
ഒരു ബോട്ടിന്റെ നിർമ്മാണച്ചെലവ്: 2.5 കോടി
അഞ്ച് വർഷംകൊണ്ട് പകുതി ബോട്ടുകളും സൗരോർജ്ജത്തിലേക്ക് എത്തും. വലിയ ചുവടുവയ്പാണിത്. ശബ്ദ, ജല, വായുമലിനീകരണം കുറയ്‌ക്കാം
--ഷാജി വി. നായർ,
ഡയറക്ടർ,
ജലഗതാഗത വകുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |