കഴിഞ്ഞ ഒരു മാസമായി അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുടെ ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് കണ്ണൂരിനെ തേടിയെത്തിയത്. ചില നൈജീരിയൻ ലഹരിബന്ധങ്ങൾ കൂടി പുറത്ത് വന്നതോടെ ലഹരിക്കടത്തിലെ അന്താരാഷ്ട്ര ബന്ധവും വെളിച്ചെത്തായി. കണ്ണൂരിൽ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ വലവിരിച്ചിട്ടുണ്ടെന്ന് സൂചന ലഭിച്ചിട്ടും ബന്ധപ്പെട്ടവർ ഗൗരവമായെടുത്തില്ല.
അന്താരാഷ്ട്ര വിപണിയിൽ കോടിക്കണക്കിന് രൂപ വിലയുള്ള സിന്തറ്റിക്ക് മയക്കുമരുന്ന് വിതരണം ചെയ്ത കേസിൽ മൂന്നുപേർ കൂടി പിടിയിലായതോടെ കേസ് പുതിയ വഴിത്തിരിവിലെത്തി. കണ്ണൂരിനെ ലഹരി ഹബ്ബാക്കി മാറ്റാനുള്ള നീക്കങ്ങളുമായി 'ന്യൂജൻ" മാഫിയ പിടിമുറുക്കുന്നുണ്ടെന്ന് നേരത്തെ തന്നെ പൊലീസിന് സൂചന ലഭിച്ചിരുന്നു.
ആന്ധ്രാപ്രദേശ്, ഒഡിഷ, കർണാടക എന്നിവിടങ്ങളിലെ മാവോയിസ്റ്റ് നിയന്ത്രണ മേഖലകളിൽ മലയാളികളുടെ മേൽനോട്ടത്തിൽ കഞ്ചാവ് ഓയിലുകളും പേസ്റ്റുകളും ടൺ കണക്കിന് കഞ്ചാവും കണ്ണൂരിൽ എത്തിക്കുന്നതായിരുന്നു ഒരു മാസം മുമ്പ് വരെയുള്ള രീതി. വളരെ പെട്ടെന്നാണ് കടലുകൾക്കപ്പുറത്തേക്ക് ലഹരി ശൃംഖല വ്യാപിച്ചത്.
കുട്ടികളെപ്പോലും കാരിയർമാരാക്കിയാണ് വൻ മാഫിയ സംഘങ്ങൾ വിലസുന്നത്. കണ്ണൂർ പൊലീസിന്റെ ശാസ്ത്രീയ അന്വേഷണത്തിലാണ് മയക്കുമരുന്ന് കേസിലെ മുഖ്യകണ്ണികൾ ഉൾപ്പെടെയുള്ള റാക്കറ്റ് പിടിയിലാകുന്നത്. നൈജീരിയൻ അബൂജ സ്വദേശി പ്രൈയിസ് ഓട്ടോണിയേയെന്ന യുവതിയെ ബാംഗ്ലൂർ ബാനസവാടിയിൽ വച്ചാണ് കണ്ണൂർ സിറ്റി പൊലീസ് അസി. കമ്മിഷണർ പി.പി സദാനന്ദൻ അറസ്റ്റു ചെയ്തത്. ഇവർക്ക് പുറമേ രണ്ടുപേർ കൂടി പിടിയിലായി. ഇതോടെ ഒൻപത് പേരാണ് വലയിലായത്.
രണ്ടുകിലോ എം.ഡി. എം. എ, കൊക്കൈയിൻ, എൽ. എസ്. ടി സ്റ്റാമ്പുകൾ തുടങ്ങിയ അത്യാധുനിക ലഹരി ഗുളികകൾ കണ്ണൂർ നഗരത്തിലെ രണ്ടിടങ്ങളിൽ നിന്നായി പിടികൂടിയ സംഭവത്തിലാണ് ഇവർക്കെതിരെ കേസെടുത്തത്. മയക്കുമരുന്ന് മൊത്ത വ്യാപാരം നടത്തിയ കണ്ണൂർ തെക്കിബസാർ സ്വദേശി നിസാമിന്റെ ബാങ്ക് രേഖകൾ പരിശോധിച്ചതിൽ നിന്നും രണ്ടുലക്ഷം രൂപവീതം ദിവസവും നൈജീരിയൻ സ്വദേശികളായ ഷിബുസോർ, അസിഫ.ടി.കെമി എന്നിവരുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തതോടെയാണ് സംഭവത്തിന് പിന്നിൽ അന്താരാഷ്ട്ര ബന്ധം പുറത്തുവരുന്നത്.
പണം കൈമാറ്റവും വിദ്യാർത്ഥി അക്കൗണ്ടും
കേസിലെ മുഖ്യപ്രതിയായ ജനീസിന്റെ അക്കൗണ്ടുകൾ പരിശോധിച്ചതിൽ ബാംഗ്ലൂർ യൂണിയൻ ബാങ്കിൽ നൈജീരിയൻ സ്വദേശികളായ വിദ്യാർത്ഥികളുടെ പേരിലാണ് പണം ട്രാൻസ്ഫർ ചെയ്യുന്നതെന്നു വ്യക്തമായി. ഇവർ താമസിക്കുന്ന ബാംഗ്ലൂർ ബനസവാടിയിലെ വീട്ടിലെത്തിയ പൊലീസ് സംഘം ഷിബു സോറും ആസിഫയും നൈജീരിയയിലേക്ക് മടങ്ങിയെന്ന് കണ്ടെത്തി. ഇതേ വീട്ടിൽ താമസിക്കുന്ന പഠനം പൂർത്തിയാക്കാത്ത പ്രൈയിസ് എന്ന പെൺകുട്ടിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ മൂന്ന് ദിവസം കൂടുമ്പോൾ 30000 മുതൽ 80000 രൂപവരെ അവരുടെ അക്കൗണ്ടിൽ എത്തുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തി. തനിക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമില്ലെന്നും നൈജീരിയൻ കറൻസിയായ നേരക്ക് പകരം ഇന്ത്യൻ രൂപ നൽകുന്ന ഹുണ്ടി ഇടപാട് മാത്രമേയുള്ളുവെന്നുമായിരുന്നു പ്രൈയിസിന്റെ വിശദീകരണം. ഫോണിൽ നിന്നും ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ തിരിച്ചെടുത്ത പൊലീസ് സംഘം മയക്കുമരുന്ന് കടത്ത് സംഘവുമായി പ്രൈയിസിന് നേരിട്ട് ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞു.
മയക്കുമരുന്ന് വ്യാപാരിയുമായി ബാംഗ്ലൂരിലെ ഒരു ഷോപ്പിംഗ് മാളിൽ നിൽക്കുന്ന ഒരു ഫോട്ടോ കൂടി ഗൂഗിൾ ഡ്രൈവിൽ നിന്നും കണ്ടെത്തിയതോടെ ഇവരുടെ കള്ളക്കളി പുറത്തായി. കണ്ണൂർ ചാലാട് ഇന്റീരിയർ ഷോപ്പ് കേന്ദ്രീകരിച്ചു മയക്കുമരുന്ന് വിൽപന നടത്തിയതിനാണ് ജനീസിനെയും ജാബിറിനെയും അറസ്റ്റ് ചെയ്തത്. ഇവർ നേരത്തെ ഗോവയിലുണ്ടെന്നു തിരിച്ചറിഞ്ഞ പൊലീസ് അവിടെയെത്തിയിരുന്നു അമ്പതോളം ഇടനിലക്കാർ കണ്ണൂർ മയക്കുമരുന്ന് കേസിൽ പ്രത്യക്ഷമായും പരോക്ഷമായും കണ്ണികളാണെന്നു പ്രത്യേക അന്വേഷണസംഘം കണ്ടെത്തി.
ബംഗ്ളൂരിൽ നിന്നും കണ്ണൂരിലേക്ക് മയക്കുമരുന്ന് കടത്താൻ ഒരു അന്താരാഷ്ട്ര ഇടനാഴി തന്നെയുണ്ടായിരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ചില തീവ്രവാദ സംഘടനകൾ സ്‌പോൺസർമാരായി ഇതിൽ ബന്ധപ്പെട്ടതായി സംശയമുണ്ടെങ്കിലും വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ല. കണ്ണൂർ നഗരത്തിൽ നിന്നും 1.950 ഗ്രാം മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ ബംഗ്ളുരുവിൽ നിന്നും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത നൈജീരിയൻ യുവതിയെ നേരത്തെ ചോദ്യംചെയ്തിരുന്നു.
ബംഗ്ളൂരിൽ വിദ്യാർത്ഥിനിയാണ് ഈ യുവതി. കണ്ണൂർ മയക്കുമരുന്ന് കേസിൽ അന്വേഷണം പുരോഗമിക്കുമ്പോൾ അന്താരാഷ്ട്ര റാക്കറ്റിലേക്ക് എത്തിചേരാനുള്ള തെളിവുകളുടെ അഭാവമാണ് പ്രത്യേക അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്.
കാസർകോട് മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലായി അമ്പതോളം ഇടനിലക്കാരുമായി നിസാം മയക്കുമരുന്ന് ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിലും വിശദവിവരങ്ങൾ ഇനിയും പുറത്തു വരേണ്ടതുണ്ട്.
എത്തിച്ചത് മരുന്നെന്ന വ്യാജേന
മരുന്നെന്ന വ്യാജേനയാണ് അതിമാരക മയക്കുമരുന്ന് പാഴ്‌സൽ വഴി കണ്ണൂരിൽ എത്തിക്കുന്നത്. നേരത്തെ അറസ്റ്റിലായ ദമ്പതികൾ പാഴ്‌സൽ കൈപ്പറ്റിയാൽ മയക്കുമരുന്ന് എത്തിക്കേണ്ട ലോക്കേഷൻ അജ്ഞാത കേന്ദ്രത്തിൽനിന്ന് വാട്‌സ്ആപ് സന്ദേശമായി എത്തും. പറഞ്ഞ സ്ഥലത്ത് സാധനമെത്തിച്ച് ഫോട്ടോയെടുത്ത് തിരികെ വാട്‌സ് ആപ് സന്ദേശമായി സംഘത്തിന് അയച്ചുകൊടുക്കണം. അവിടെനിന്ന് മറ്റൊരു സംഘമെത്തി മയക്കുമരുന്നെടുക്കും. ബംഗളൂരുവിൽനിന്ന് ടൂറിസ്റ്റ് ബസുകളിൽ കണ്ണൂരിലേക്ക് മയക്കുമരുന്ന് കടത്തുവെന്ന സൂചനയെത്തുടർന്ന് നടത്തിയ പരിശോധനയിൽ നഗരത്തിലെ ഒരു പാഴ്‌സൽ ഓഫീസിൽ വച്ചാണ് നേരത്തെ ദമ്പതികൾ പിടിയിലാകുന്നത്. ഇവരുടെ മൊഴിയാണ് മുഖ്യസൂത്രധാരനിലേക്ക് അന്വേഷണം എത്തിച്ചത്. എം.ഡി.എം.എ മയക്കുമരുന്നുമായി ദമ്പതികൾ പിടിയിലായ വാർത്ത വന്നതിനുശേഷം പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു നിസാം അബ്ദുൾ ഗഫൂർ. പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചിട്ടുണ്ട്.
ഓരോ മാസവും പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു കോടിക്ക് മുകളിലുള്ള പണമിടപാടുകൾ നടക്കുന്നതായി പൊലീസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. നിസാം നടത്തുന്നത് കോടികളുടെ ഇടപാടുകൾ കൊവിഡ് കാലത്ത് തൊഴിലും വരുമാനവുമില്ലാതെ പതിനായിരം രൂപയുമായി ബംഗ്ളൂരുവിലേക്ക് ട്രെയിൻ കയറിയ നിസാം അബ്ദുൾ ഗഫൂറിന്റെ വളർച്ച ശരവേഗത്തിലായിരുന്നു. നൈജീരിയൻ സംഘവുമായുള്ള അടുപ്പമാണ് നിസാമിനെ കേരളത്തിലെ മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയാക്കിയത്. രണ്ടുവർഷം മുമ്പ് 10,000 രൂപ മാത്രമായി തൊഴിൽ തേടിയിറങ്ങിയ നിസാം അബ്ദുൾ ഗഫൂറിന്റെ അക്കൗണ്ടുകളിലൂടെ ഇന്ന് കോടികളുടെ ഇടപാടാണ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |