തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ എം.ടെക് കോഴ്സുകളുടെ നടത്തിപ്പും ഘടനയും മൂല്യനിർണയവും സമഗ്രമായി പരിഷ്കരിക്കാൻ തീരുമാനം. ഇത് സംബന്ധിച്ച് അക്കാഡമിക് കൗൺസിലും സിൻഡിക്കേറ്റും നൽകിയ ശുപാർശകൾക്ക് ബോർഡ് ഒഫ് ഗവർണേഴ്സ് അംഗീകാരം നൽകി. നിലവിൽ മേഖലാടിസ്ഥാനത്തിലുള്ള 10 ക്ലസ്റ്ററുകളായാണ് നൂറിലധികം വരുന്ന എം.ടെക് കോഴ്സുകൾ നടത്തുന്നത്. 2022-23 അദ്ധ്യയന വർഷം മുതൽ ക്ലസ്റ്റർ സംവിധാനം നിറുത്തലാക്കി യൂണിവേഴ്സിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ എം.ടെക് കോഴ്സുകൾ നടപ്പിലാക്കാനാണ് നിർദ്ദേശം. യൂണിവേഴ്സിറ്റിയുടെ നിയന്ത്രണത്തിലുള്ള എല്ലാ കോളേജുകളിലെയും എം.ടെക് കോഴ്സുകൾക്ക് ഏകീകൃത ഘടനയായിരിക്കും. രണ്ടുവർഷം ദൈർഘ്യമുള്ള കോഴ്സിന്റെ ആദ്യ രണ്ട് സെമസ്റ്ററുകളിൽ ക്ലാസ്റൂം പഠനമായിരിക്കും. രണ്ടാം വർഷം മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകളും വ്യവസായ ബന്ധിത ഇന്റേൺഷിപ്പും പ്രോജക്ടും മാത്രമായിരിക്കും. രണ്ടാം വർഷം രണ്ട് ട്രാക്കുകളിൽ നിന്ന് അഭിരുചിക്കനുസരിച്ചുള്ള ഒരു ട്രാക്ക് തിരഞ്ഞെടുക്കാം. ഒന്നാം ട്രാക്ക് തിരഞ്ഞെടുക്കുന്നവർക്ക് റഗുലർ എം.ടെക് ബിരുദം ലഭിക്കും. രണ്ടാം ട്രാക്ക് ഉന്നതപഠനവും ഗവേഷണവും സംരംഭകത്വവും ലക്ഷ്യമിടുന്നവർക്കുള്ളതാണ്. ഒന്നാം സെമസ്റ്ററിൽ 8.5 ഗ്രേഡോ ഗേറ്റ് സ്കോറോ ഉള്ളവർക്ക് രണ്ടാം ട്രാക്ക് എടുക്കാം. ഒപ്പം മൂന്നാം സെമസ്റ്ററിൽ ഒരു പ്രബന്ധവും പ്രസിദ്ധീകരിക്കണം. എ.ഐ.സി.ടി.ഇയുടെ മാതൃകാ കരിക്കുലവും ഐ.ഐ.ടികളിലെയും വിഖ്യാത യൂണിവേഴ്സിറ്റികളിലെയും കരിക്കുലവും അടിസ്ഥാനമാക്കി വിവിധ മേഖലകളിലുള്ളവരുമായി നടത്തിയ ആശയവിനിമയത്തിന് ശേഷമാണ് എം.ടെക് റഗുലേഷനുകൾ പൂർത്തീകരിച്ചത്. ഐ.ക്യു.എ.സി കോ ഓർഡിനേറ്റർ ഡോ.കെ.ഗോപകുമാർ, ഗവേഷണവിഭാഗം ഡീൻ ഡോ.ഷാലിജ്.പി.ആർ, അക്കാഡമിക് വിഭാഗം ഡീൻ ഡോ.എ.സാദിഖ്, സിൻഡിക്കേറ്റ് അക്കാഡമിക സമിതി കൺവീനർ ഡോ.വിനോദ് കുമാർ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള സമിതികളാണ് എം.ടെക് റഗുലേഷനുകൾ രൂപപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |