SignIn
Kerala Kaumudi Online
Thursday, 19 September 2024 9.36 PM IST

വിനയാകുന്നത് നടപടികളിലെ പാളിച്ച: കെ-റെയിലിൽ പ്രതിഷേധമതിൽ കടക്കാനാവാതെ എൽ.ഡി.എഫ്

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: സിൽവർലൈൻ സർവേക്കനുകൂലമായി സുപ്രീംകോടതി വിധിച്ചത് സർക്കാരിന് ആശ്വാസമായെങ്കിലും കല്ലിടലിനെതിരായ പ്രതിഷേധങ്ങളെ ഒഴിവാക്കാനാവാത്തത് ഇടതുമുന്നണിക്ക് രാഷ്ട്രീയ വെല്ലുവിളിയുയർത്തുന്നു. പ്രതിഷേധത്തിലേക്ക് വഴിതുറന്നത് ഉദ്യോഗസ്ഥ നടപടിക്രമങ്ങളിലെ പാളിച്ചയാണെന്ന ആക്ഷേപം ഇടതുകേന്ദ്രങ്ങളിലുണ്ട്. സർവേ നടപടിയുമായി ബന്ധപ്പെട്ട നിയമങ്ങളിലെ നടപടിക്രമമനുസരിച്ചല്ല ഇപ്പോൾ കാര്യങ്ങൾ നടക്കുന്നത് എന്നത് വീഴ്ചയായി നിയമവിദഗ്ദ്ധരടക്കം ചൂണ്ടിക്കാട്ടുന്നു. അപ്രതീക്ഷിതമായി ഉദ്യോഗസ്ഥർ കിടപ്പാടത്തിലേക്ക് അതിക്രമിച്ച് കയറി സർവേക്കല്ലിടുമ്പോൾ ആരിലുമുണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങൾ. അത് തിരിച്ചടിയാകുമോയെന്ന ആശങ്കയാണ് ഇടതുകേന്ദ്രങ്ങളിലുള്ളത്. ജനങ്ങളെ ഭയപ്പെടുത്താതെ പദ്ധതിയുമായി മുന്നോട്ടു പോകണമെന്ന ഇന്നലത്തെ ഹൈക്കോടതി നിർദ്ദേശവും ശ്രദ്ധേയമാണ്.

'ന്യായമായ നഷ്ടപരിഹാരവും സുതാര്യതയുമുറപ്പാക്കിയുള്ള ഭൂമിയേറ്റെടുക്കലും പുനരധിവാസവും നടപ്പാക്കൽ' സംബന്ധിച്ച 2013ലെ നിയമത്തിലെ നാലാം വകുപ്പനുസരിച്ച് പൊതു ആവശ്യത്തിനായി സർക്കാർ ഭൂമിയേറ്റെടുക്കുകയാണെങ്കിൽ ബന്ധപ്പെട്ട തദ്ദേശസ്ഥാപനവുമായി വില്ലേജ്, വാർഡ് തലങ്ങളിൽ കൂടിയാലോചന നടത്തുകയും അവരുടെകൂടി സഹകരണത്തോടെ സാമൂഹ്യാഘാത പഠനം നടത്തുകയും വേണമെന്നാണ്. ഇതിന്റെ വിശദാംശങ്ങൾ പ്രസിദ്ധപ്പെടുത്തിയ ശേഷമാകണം പഠനം തുടങ്ങാൻ. സാമൂഹ്യാഘാത പഠനത്തിൽ തദ്ദേശസ്ഥാപനത്തിലും ഗ്രാമസഭയിലും നിന്നുൾപ്പെടെ മതിയായ പ്രാതിനിദ്ധ്യമുറപ്പാക്കണം. ആറു മാസത്തിനകം പൂർത്തിയാക്കണം. എന്നാൽ കഴിഞ്ഞ ഒക്ടോബർ അഞ്ചിനും 30നുമായി ഇറങ്ങിയ ഉത്തരവുകൾ ഈ നിയമപ്രകാരമുള്ളതല്ല.

1961ലെ കേരള സർവേയും അതിർത്തിയും സംബന്ധിച്ച നിയമത്തിലെ 6(1) വകുപ്പ് പ്രകാരമാണ് ഒക്ടോബർ അഞ്ചിനിറക്കിയ റവന്യു ഉത്തരവ്. ഏറ്റെടുക്കേണ്ട ഭൂമിയിലെ മരങ്ങളുൾപ്പെടെ മുറിച്ചുമാറ്റി അടയാളങ്ങൾ നൽകി സർവേ നടത്താനാണ് ഇതിലെ നിർദ്ദേശം. ഇത് സാമൂഹ്യാഘാത പഠനത്തിനുള്ള നടപടിക്രമമനുസരിച്ചുള്ള ഉത്തരവാണെന്നാണ് അധികൃതരുടെ വാദം. എന്നാൽ ഈ ഉത്തരവിൽ സർവേക്കല്ലിടാൻ നിർദ്ദേശിക്കുന്നില്ല. അങ്ങനെ നിർദ്ദേശിക്കാൻ സർവേയും അതിർത്തിയും സംബന്ധിച്ച നിയമപ്രകാരം അസാദ്ധ്യവുമാണ്. 11 ജില്ലകളിലായി 1221 ഹെക്ടർ ഭൂമിയേറ്റെടുക്കാനാവശ്യമായ നടപടികളെടുക്കാൻ നിർദ്ദേശിച്ച് ഒക്ടോബർ 30നിറക്കിയ ഉത്തരവാകട്ടെ കേരള ഭൂമിയേറ്റെടുക്കൽ നിയമത്തിലെ 4(1) ചട്ടപ്രകാരമുള്ളതാണ്. ഇതനുസരിച്ചാണെങ്കിലും നടപടിക്രമം പാലിച്ച് ജില്ലാ കളക്ടർമാർ വിജ്ഞാപനമിറക്കേണ്ടതുണ്ട്. അതായിട്ടില്ല.

ഘടകകക്ഷികളിൽ അങ്കലാപ്പ്

കല്ലിടലിനെതിരെ രാഷ്ട്രീയഭേദമെന്യേ ഉയരുന്ന ജനരോഷങ്ങളിൽ ഇടതു ഘടകകക്ഷികൾ അങ്കലാപ്പിലാണ്. പരസ്യ പ്രതിരോധത്തിന് സി.പി.എം മാത്രമേയുള്ളൂ. സി.പി.ഐയ്ക്ക് പുറമേ, ചങ്ങനാശ്ശേരി മാടപ്പള്ളി സംഭവത്തോടെ കേരള കോൺഗ്രസ്-എമ്മും ആശങ്കയിലായി. ജെ.ഡി.എസ് നേതൃത്വം നേരത്തേ തന്നെ ആശങ്കയുയർത്തിയിരുന്നു. പ്രതിഷേധങ്ങളെ തണുപ്പിക്കാനായി സി.പി.എം പോഷകസംഘടനകൾ നടത്തുന്ന പ്രചാരണപരിപാടികൾക്ക് കഴിഞ്ഞ ദിവസം ചെങ്ങന്നൂരിൽ തിരിച്ചടിയുണ്ടായതും ഭരണകേന്ദ്രങ്ങളെ വെട്ടിലാക്കുന്നതായി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: K RAIL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.