ന്യൂഡൽഹി: രാജ്യത്ത് ആവശ്യത്തിന് ഐ.എ.എസ് ഒാഫീസർമാർ ലഭ്യമല്ലാത്തതിനാൽ സംസ്ഥാനങ്ങളിൽ ഐ.എ.എസുകാരല്ലാത്തവരെ നിർണായകമായ കേഡർ തസ്‌തികകളിൽ നിയമിക്കുകയും നിലനിറുത്തുകയും ചെയ്യേണ്ടി വരുന്നതായി പാർലമെന്റ് സമിതി ചൂണ്ടിക്കാട്ടി. രാജ്യത്ത് ഐ.എ.എസ് ഒാഫീസർാരുടെ എണ്ണത്തിൽ 22 ശതമാനം കുറവാണുള്ളതെന്നും പഴ്സണൽ, പബ്ളിക് ഗ്രീവൻസസ്, ലോ ആന്റ് ജസ്റ്റിസ് മന്ത്രാലയങ്ങൾക്കു വേണ്ടിയുള്ള പാർലമെന്റ് സമിതി അവതരിപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 2022 മുതൽ ഒാരോ വർഷവും ആവശ്യമുള്ള അത്രയും ഒാഫീസർമാരെ സിവിൽ പരീക്ഷ വഴി റിക്രൂട്ട് ചെയ്യാനുള്ള സംവിധാനമുണ്ടാക്കാൻ പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. 2012 മുതൽ 180 പേരെ വീതമാണ് ഒാരോ വർഷവും റിക്രൂട്ട് ചെയ്യുന്നത്.
ഐ.എസ്.എഫ് ഒാഫീസർമാരുടെ 6740 തസ്‌തികളാണ് നിലവിലുള്ളത്. ഇതിൽ 4682 പേരെ സിവിൽ സർവീസ് പരീക്ഷയിലൂടെയും 2064 പേരെ സംസ്ഥാന സിവിൽ സർവീസിൽ നിന്നും മറ്റും സ്ഥാനക്കയറ്റം വഴിയും നിയമിക്കുന്നു. എന്നാൽ, രാജ്യത്ത് ഇപ്പോൾ 5231 ഐ.എ.എസ് ഒാഫീസർമാർ മാത്രമാണുള്ളത്. ഇതിൽ 3787 പേർ നേരിട്ട് റിക്രൂട്ട് ചെയ്യപ്പെട്ടവരും1444 പേർ സ്ഥാനക്കയറ്റത്തിലൂടെ വന്നവരുമാണ്.
ഐ.എ.എസ് ഒാഫീസർമാരുടെ കുറവുമൂലം സംസ്ഥാനങ്ങളിൽ ഐ.എ.എസുകാരല്ലാത്ത ഉദ്യോഗസ്ഥരെ താത്കാലികമായി കേഡർ തസ‌്തികയിൽ നിയമിക്കേണ്ടി വരുന്നു. ഐ.എ.എസ് ചട്ടത്തിലെ ചട്ടം 9 പ്രകാരം ഇത് അനുവദനീയമാണെങ്കിലും ഐ.എ.എസ് ഒാഫീസർമാർ വരുമ്പോൾ കേഡർ തസ്‌തികകളിൽ നിയമിക്കേണ്ടതുമാണ്. ഐ.എ.എസ് ഒാഫീസർമാർ അല്ലാത്തവരെ കേഡർ തസ്‌തികയിൽ നിലനിറുത്താൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടുകയും വേണം. നിലവിൽ ഐ.എ.എസ് ഒാഫീസർമാരെ കിട്ടാനില്ലാത്തതിനാൽ മറ്റുള്ളവർ തുടരുന്ന സാഹചര്യമാണ് സംസ്ഥാനങ്ങളിലുള്ളതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |