തിരുവനന്തപുരം: ലുലു മാളിന് മുന്നിൽ പ്രതിഷേധം. മാളിലേക്ക് എത്തിയ ജീവനക്കാരെ അകത്തേക്ക് കടത്തിവിടുന്നില്ല. സമരാനുകൂലികൾ ഗേറ്റിന് പുറത്ത് കുത്തിയിരിക്കുകയാണ്. ജീവനക്കാരെ മടക്കി അയക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് കടകളൊന്നും തുറന്നിട്ടില്ല. ഉള്ളൂരിൽ തുറന്ന പെട്രോൾ പമ്പ് അടപ്പിച്ചു. പൊലീസ് സംരക്ഷണത്തിൽ തുറന്ന പമ്പാണ് സി ഐ ടി യു അടപ്പിച്ചത്. കെ എസ് ആർ ടി സി ബസുകൾ ഇന്നും സർവീസ് നടത്തുന്നില്ല. തിരുവനന്തപുരം ദേശീയ പാതയിലും വാഹനങ്ങൾ തടഞ്ഞു.
തിരുവനന്തപുരം പേട്ടയിൽ ഇരുചക്ര വാഹന യാത്രക്കാരനെ തടഞ്ഞു. എറണാകുളത്തും കോഴിക്കോടും മലപ്പുറത്തും കടകൾ അടപ്പിച്ചു. സമരാനുകൂലികൾ ഭീഷണിപ്പെടുത്തിയാണ് കടകൾ അടപ്പിച്ചതെന്ന് വ്യാപാരികൾ ആരോപിച്ചു. തുറന്ന കടകൾ നിർബന്ധമായി അടപ്പിക്കില്ലെന്ന് സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദൻ അറിയിച്ചിരുന്നു.
കോഴിക്കോട് ഭൂരിഭാഗം പെട്രോൾ പമ്പുകളും തുറന്നിട്ടില്ല. വ്യവസായ മേഖലയിൽ പണിമുടക്ക് പൂർണമാണ്. കഞ്ചിക്കോട് കിൻഫ്രയിൽ ജോലിക്കെത്തിയവരെ സി ഐ ടി യു തൊഴിലാളികൾ തടഞ്ഞു. ബി പി സി എല്ലിൽ ഇന്നും തൊഴിലാളികളെ തടഞ്ഞു.
സമരം ചെയ്യാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് അവകാശമില്ലെന്നും, സമരം തടഞ്ഞുകൊണ്ട് സർക്കാർ ഉടൻ ഉത്തരവ് ഇറക്കണമെന്നും ഹൈക്കോടതി ഇന്നലെ നിർദേശം നൽകിയിരുന്നു. എന്നാൽ ജോലിക്കെത്തുന്നവരെ സമരാനുകൂലികൾ തടയുകയാണ്.
കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ബി.എം.എസ് ഒഴികെയുള്ള ഇരുപതോളം ട്രേഡ് യൂണിയനുകളാണ് 48 മണിക്കൂർ പൊതുപണിമുടക്ക് പ്രഖ്യാപിച്ചത്. ഞായറാഴ്ച അർദ്ധരാത്രി തുടങ്ങിയ സമരം ഇന്ന് രാത്രി സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |