തിരുവനന്തപുരം: കോവാക്സിൻ നിർമ്മിച്ച ഹൈദരാബാദിലെ ഭാരത് ബയോടെക് കമ്പനി തിരുവനന്തപുരം തോന്നയ്ക്കലിലെ ലൈഫ് സയൻസ് പാർക്കിൽ പ്രതിരോധ വാക്സിൻ നിർമ്മാണ യൂണിറ്റ് തുടങ്ങും. ഭാരത് ബയോടെക് എത്തുന്നതോടെ ലൈഫ് സയൻസ് പാർക്ക് സംസ്ഥാനത്തെ ആദ്യത്തെ പ്രതിരോധ വാക്സിൻ നിർമ്മാണ കേന്ദ്രമാവും. അടുത്ത വർഷം ഉത്പാദനം ആരംഭിക്കും. വാക്സിൻ ഉത്പാദനത്തിന് രണ്ട് കമ്പനികൾക്കാണ് സർക്കാർ ഇന്നലെ സാങ്കേതികാനുമതി നൽകിയത്. ഹൈദരാബാദിലെ തന്നെ വിർചൗ ബയോടെക് കമ്പനിയാണ് രണ്ടാമത്തേത്. ഇതോടെ രാജ്യത്ത് വിവിധ രോഗങ്ങൾക്കുള്ള വാക്സിനുകൾ നിർമ്മിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും ഇടംപിടിക്കും.
കോവാക്സിന് പുറമെ ചിക്കുൻഗുനിയ, സിക വൈറസ് എന്നിവയ്ക്ക് വാക്സിനുകൾ വികസിപ്പിച്ചതോടെ ശ്രദ്ധേയമായ കമ്പനിയാണ് ഭാരത് ബയോടെക്. വാക്സിനുകൾ, ബയോ തെറാപ്പ്യൂട്ടിക്സ്, ആരോഗ്യ പരിരക്ഷാ ഉത്പന്നങ്ങൾ എന്നിവയാണ് ഉത്പന്നങ്ങൾ. ജാപ്പനീസ് എൻസെഫലൈറ്റിസിനുള്ള വാക്സിനുകളും കമ്പനി ഉത്പാദിപ്പിക്കുന്നുണ്ട്.
ലോകത്ത് ആദ്യമായി പ്ളേറ്റ്ലെറ്റ്സ് വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിച്ച് വിതരണം ചെയ്ത കമ്പനിയാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള വിർചൗ ബയോടെക്.
ഇളവുകൾ
സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് എത്തിയതിനാൽ വാഗ്ദാനം ചെയ്ത ഇളവുകൾക്ക് ഒരുമാസത്തിനകം അനുമതി നൽകും. 50 ശതമാനം കിഴിവിൽ 85,000 ചതുരശ്ര അടി ഭൂമി 60 വർഷത്തേക്ക് പാട്ടത്തിന് നൽകും. സ്റ്റാമ്പ്ഡ്യൂട്ടി, രജിസ്ട്രേഷൻ ഒഴിവ്, മൂലധന ചെലവിൽ 30 ശതമാനം സബ്സിഡി, നാലുശതമാനം നിരക്കിൽ 20 വർഷത്തേക്ക് വായ്പാസൗകര്യം, സബ്സിഡിനിരക്കിൽ വൈദ്യുതി, വെള്ളം തുടങ്ങിയവയാണ് ഇളവുകൾ.
#അടുത്ത ഘട്ടം
നിക്ഷേപ മാനദണ്ഡങ്ങൾക്ക് അംഗീകാരം നൽകണം. സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് നിക്ഷേപത്തിനു തയ്യാറായതിനാൽ ടെൻഡർ രീതി വേണ്ടെന്നാണ് നിലപാട്. ബി.ഒ.ടി, പാട്ടവ്യവസ്ഥ എന്നിവയെല്ലാമാണ് പരിഗണനയിലുള്ളത്. കെട്ടിടം, വിമാനത്താവളത്തിൽ സ്റ്റോറേജ് സൗകര്യം തുടങ്ങിയ കാര്യങ്ങളിലും തീരുമാനമാകേണ്ടതുണ്ട്. സർക്കാർ അംഗീകാരം നൽകുന്നതോടെ, ഇരു കമ്പനികൾക്കും സ്വീകാര്യമായ പാക്കേജ് ഉറപ്പാക്കി കെ.എസ്.ഐ.ഡി.സിയുമായി കരാർ ഒപ്പുവയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |