തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിപക്ഷ യുവജന സംഘടനകൾ നടത്തിയ മാർച്ചുകളിൽ സംഘർഷം. മുസ്ളിം യൂത്ത് ലീഗ് സെക്രട്ടേറിയറ്റിലേക്കും യൂത്ത് കോൺഗ്രസ് കളക്ടറേറ്റിലേക്കും നടത്തിയ മാർച്ചുകളിൽ സംഘർഷമുണ്ടായി. യൂത്ത് കോൺഗ്രസ് മാർച്ചിനു നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രവർത്തകന് പരിക്കേറ്റു. പൊലീസും പ്രവർത്തകരുമായി ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി.
ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെ പ്രകടനമായി എത്തിയ പ്രവർത്തകരെ കളക്ടറേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാനെത്തിയ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസുമായുള്ള ഉന്തും തള്ളും സംഘർഷത്തിലേക്കെത്തിയതോടെ പൊലീസ് ലാത്തി വീശി. തിരുവനന്തപുരം അസംബ്ലി ജനറൽ സെക്രട്ടറി സുരേഷ് പീറ്ററിന്റെ മുഖത്ത് ലാത്തിയടിയേറ്റു. സുരേഷിനെ ആശുപത്രിയിൽ എത്തിക്കുന്നതിനെച്ചൊല്ലി പ്രവർത്തകർ ഡി.സി.പിയുമായി തർക്കിച്ചു. ഒടുവിൽ സുരേഷിനെ പേരൂർക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എം. ബാലു ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് അദ്ധ്യക്ഷനായി.
യൂത്ത് ലീഗ് മാർച്ചിനു നേരെ ജലപീരങ്കി
സിൽവർ ലൈൻ പദ്ധതിക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി കളക്ടറേറ്റുകളിലേക്കും ജില്ലയിൽ സെക്രട്ടേറിയറ്റിന് മുന്നിലുമായിരുന്നു പ്രതിഷേധിച്ചത്. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പ്രകടനമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തിയ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ജിഷാന്ത് കോഴിക്കോട് മാർച്ച് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, യൂത്ത് ലീഗ് ജില്ലാപ്രസിഡന്റ് ആരിഫ് കരമന, ഫയസ് പൂവച്ചൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |