കണ്ണൂർ: സി.പി. എം പാർട്ടി കോൺഗ്രസിൽ തമിഴ്നാട് മുഖ്യമന്ത്രിയും ,ഡി.എം.കെ നേതാവുമായ എം.കെ.സ്റ്റാലിന്റെ സാന്നിദ്ധ്യം ദേശീയ രാഷ്ട്രീയത്തിൽ ചർച്ചകൾക്കും, പുതിയ പരീക്ഷണത്തിനും വഴിയൊരുക്കിയേക്കും
പാർട്ടി കോൺഗ്രസിന്റെ ഭാഗമായി 9ന് നടക്കുന്ന സെമിനാറിൽ പങ്കെടുക്കാനാണ് അദ്ദേഹം കണ്ണൂരിലെത്തുന്നത്. ഇന്നലെ രാവിലെ മന്ത്രി കെ. രാധാകൃഷ്ണൻ ചെന്നൈയിലെത്തി സ്റ്റാലിനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചു. നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യവും സി.പി. എം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ രാധാകൃഷ്ണൻ സ്റ്റാലിനുമായി ചർച്ച ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയനും സ്റ്റാലിനുമായി അടുത്ത ബന്ധത്തിലാണ്. ഈയിടെ മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റാലിനെ നേരിൽ കണ്ട് പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നു. സ്റ്റാലിന്റെ ആത്മകഥയായ 'ഉങ്കളിൽ ഒരുവൻ' ഒന്നാം ഭാഗത്തിന്റെ പ്രകാശനച്ചടങ്ങിലും പിണറായി പങ്കെടുത്തിരുന്നു.
ബി.ജെ.പിക്കെതിരെ കോൺഗ്രസും ഇടതു കക്ഷികളും മതേതര ജനാധിപത്യ കക്ഷികളും ഒന്നിക്കണമെന്ന ആവശ്യമാണ് സ്റ്റാലിനും, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്നോട്ടു വയ്ക്കുന്നത്. ബി.ജെ.പിക്കെതിരായ നീക്കങ്ങളിൽ സ്റ്റാലിന് സംഭാവന നൽകാൻ കഴിയുമെന്ന് തമിഴ്നാട് സി.പി.എം സംസ്ഥാന സമ്മേളനത്തിൽ യെച്ചൂരി നടത്തിയ പരാമർശം വലിയ ചർച്ചയായിരുന്നു.രാജ്യത്ത് ബി.ജെ.പി വിരുദ്ധ ചേരിയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി സ്റ്റാലിനാണെന്നും യെച്ചൂരി അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹം മുൻകൈയ്യെടുത്ത് ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേർക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു .പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദൽ നേതാവ് പ്രതിപക്ഷ നിരയിൽ നിന്ന് ഉയർന്നു വരുമെന്നും യെച്ചൂരി വ്യക്തമാക്കി.എന്നാൽ ,യെച്ചൂരിയുടെ സ്റ്റാലിൻ പ്രശംസ മാദ്ധ്യമങ്ങൾ തെറ്റായി വിലയിരുത്തിയെന്നാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പിന്നീട് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |