തിരുവനന്തപുരം: കേരള നിയമസഭ തല്ലിതകർത്ത മന്ത്രി വി.ശിവൻകുട്ടി കേന്ദ്രമന്ത്രി വി.മുരളീധരനെ അവഹേളിക്കുന്നത് അപഹാസ്യമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. പൊതുമുതൽ നശിപ്പിച്ച കേസിൽ നിന്ന് തടിയൂരാൻ പൊതുഖജനാവിലെ പണം ഉപയോഗിച്ച് കേസ് നടത്തിയ ശിവൻകുട്ടിക്ക് മുരളീധരനെ അപമാനിക്കാൻ എന്ത് യോഗ്യതയാണുള്ളത്?. വികസനമെന്നാൽ പിണറായി വിജയനും ശിവൻകുട്ടിക്കും കീശ വീർപ്പിക്കാനുള്ള ഉപാധിയല്ല. കോടിക്കണക്കിന് രൂപയുടെ അഴിമതി ലക്ഷ്യമിട്ട് ആയിരങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഇടതുസർക്കാരിന്റെ നീക്കത്തെ പ്രതിരോധിക്കുന്നതാണ് മുരളീധരനോടുള്ള അസഹിഷ്ണുതയ്ക്ക് കാരണം.
ഉക്രൈയിനിൽ കുടുങ്ങിയ ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ നേതൃത്വം നൽകിയത് വി.മുരളീധരനായിരുന്നു. കൊവിഡ് കാലത്ത് വന്ദേഭാരത് മിഷനിലൂടെ വിദേശ രാജ്യങ്ങളിൽ നിന്നും മലയാളികളെ സുരക്ഷിതരായി തിരിച്ചെത്തിച്ചതും അദ്ദേഹമായിരുന്നു. ഇത്തരം അവസരങ്ങളിലെല്ലാം അനങ്ങാതിരുന്ന സംസ്ഥാന മന്ത്രിമാർ വി.മുരളീധരനെതിരെ പറഞ്ഞാൽ ജനം അംഗീകരിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |