തിരുവനന്തപുരം: യു.ഡി.എഫ് എം.പിമാർ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പണിയാണെടുക്കുന്നതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കേന്ദ്ര സംസ്ഥാന ബന്ധങ്ങളും കേരള വികസനവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജി.എസ്.ടി വിഹിതം അനുവദിക്കുന്നതടക്കമുള്ള ആവശ്യങ്ങളുയർത്തി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടപ്പോൾ കേരളത്തിന് ആനുകൂല്യങ്ങൾ നൽകരുതെന്നാവശ്യപ്പെട്ട് ഡൽഹിയിൽ സമരം നടത്തുകയായിരുന്നു അവർ. നാടിന്റെ പൊതുവായ താൽപ്പര്യം സംരക്ഷിക്കാൻ യോജിച്ച് നിൽകുന്നതിനു പകരമാണ് ഈ നിലപാട് അവർ സ്വീകരിച്ചത്.
സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഓരോന്നായി കവർന്നെടുക്കുകയാണ് കേന്ദ്ര സർക്കാർ. സംസ്ഥാനത്തിന് നൽകുന്ന ജി.എസ്.ടി നികുതി വിഹിതത്തിൽ വൻ കുറവാണ് വരുത്തിയത്. 3.9 ശതമാനമായിരുന്നത് 1.92 ശതമായി കുറച്ചു. ജിഎസ്‌ടി നഷ്ടപരിഹാരവും അടുത്തവർഷം ഇല്ലാതാകും. ഇതുവഴി ഈ വർഷം സംസ്ഥാനത്തിന് 9,000 കോടിയുടെയും അടുത്തവർഷം 17,000 കോടിയുടെയും അതിനടുത്ത വർഷം 32,000 കോടിയുടെയും കുറവാണുണ്ടാവുക. കേന്ദ്രവിഷ്‌കൃത പദ്ധതികളുടെ വിഹിതവും വെട്ടിക്കുറയ്‌ക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടം ചൂണ്ടിക്കാട്ടിയാണ് വിഹിതത്തിൽ കുറവുവരുത്തുന്നത്. സംസ്ഥാനം പരിധിക്കകത്തു നിന്നുള്ള കടം മാത്രമേ എടുത്തിട്ടുള്ളൂവെന്നും മന്ത്രി പറഞ്ഞു.
എം.എം.സുഷമ വനിതാ
സബ്കമ്മിറ്റി കൺവീനർ
എം.എം. സുഷമ കൺവീനറായി 43 അംഗ സംസ്ഥാന വനിതാ സബ്കമ്മിറ്റിയെ എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. എ.എൻ.സിജിമോൾ (എറണാകുളം), അർച്ചന ആർ.പ്രസാദ് (തിരുവനന്തപുരം നോർത്ത്) എന്നിവർ ജോയിന്റ് കൺവീനർമാരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |