തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിയാലുടൻ പ്രതിമാസം ചുരുങ്ങിയത് പതിനായിരം രൂപ ലഭിക്കുന്ന ഇന്റേൺഷിപ്പ് പ്രോഗ്രാം സർക്കാർ ഇക്കൊല്ലം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാർ പോളിടെക്നിക് കോളജുകളിൽ നടപ്പാക്കുന്ന 'ഇൻഡസ്ട്രി ഓൺ കാമ്പസ് ഇൻ പോളിടെക്നിക്സ്' പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു
അദ്ദേഹം.
ഇന്റേൺഷിപ്പ് ചെയ്യുന്നവർക്ക് പ്രതിമാസം 5000 രൂപ സർക്കാർ നൽകും. ഈ തുകയോ അതിലധികമോ സ്ഥാപന ഉടമയും നൽകണം. ഉപരിപഠനം കഴിഞ്ഞു പുറത്തിറങ്ങുന്നവർക്ക് ഏതു സ്ഥാപനത്തിലും ജോലി ചെയ്യാൻ കഴിയുന്ന തരത്തിലാണ് ഇന്റേൺഷിപ്പ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വ്യവസായ സംരംഭങ്ങളുമായി ബന്ധിപ്പിക്കും. . പാഠ്യപദ്ധതിക്ക് അനുസൃതമായി കാമ്പസുകളിൽ വ്യവസായങ്ങളുടെ യഥാർഥ മാതൃക സൃഷ്ടിച്ച് വിദ്യാർത്ഥികൾക്ക് പ്രായോഗിക അറിവ് ആർജിക്കാനുള്ള അവസരമൊരുക്കും. 41 സർക്കാർ പോളിടെക്നിക്കുകളിലായി 6.5 കോടിയുടെ പദ്ധതിയാണ് ഇതിനായി നടപ്പാക്കുക. അഞ്ചു വർഷം കൊണ്ട് നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ 20 ലക്ഷം തൊഴിലുകൾ ലഭ്യമാക്കും. കാർഷിക, വ്യാവസായിക, നൂതന വ്യവസായ സംരംഭങ്ങളിലൂടെയും 20 ലക്ഷം തൊഴിൽ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു .
. പഠിച്ചിറങ്ങുന്ന എല്ലാവർക്കും തൊഴിൽ ഉറപ്പാക്കുന്നതിന് ഉന്നത വിദ്യാഭ്യാസ മേഖലയിൽ കരിയർ ഓൺ കാമ്പസ് പരിപാടി നടപ്പാക്കുമെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. ആറ്റിങ്ങൽ പോളിടെക്നിക് കോളേജിൽ നടന്ന ചടങ്ങിൽ ഒ.എസ്. അംബിക എം.എൽ.എ, മുനിസിപ്പൽ ചെയർപേഴ്സൺ എസ്. കുമാരി, അസാപ് ചെയർപേഴ്സൺ ഡോ. ഉഷ ടൈറ്റസ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ടി.പി. ബൈജുഭായി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |