ന്യൂഡൽഹി: സി.പി.എം പാർട്ടി കോൺഗ്രസിൽ തിരഞ്ഞെടുപ്പ് സഖ്യത്തിന് നിബന്ധന വയ്ക്കുന്നത് സാമാന്യ മര്യാദയ്ക്ക് നിരക്കുന്നതല്ലെന്നും, അവജ്ഞയോടെ തള്ളുകയാണെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു.
ഉറുമ്പ് ആനയ്ക്ക് കല്യാണം ആലോചിച്ച പോലെയാണിത്. ദേശീയ രാഷ്ട്രീയത്തിൽ 24 ശതമാനം വോട്ടുള്ള കോൺഗ്രസിന് സംഖ്യ നിബന്ധന വയ്ക്കാൻ ചെറിയ സംസ്ഥാനത്ത് മാത്രം ഒതുങ്ങിയ രണ്ടു ശതമാനം മാത്രം വോട്ടുള്ള സി.പി.എം വളർന്നിട്ടില്ല.
കോടിയേരിയുടെയും എസ്. രാമചന്ദ്രൻ പിള്ളയുടെയും അഭിപ്രായം കേട്ട് സഖ്യമുണ്ടാക്കാൻ കോൺഗ്രസുകാർക്ക് കഴിയില്ല. പ്രതിപക്ഷ ഐക്യം പൊളിക്കാനാണ് സി.പി.എം നീക്കം.
കേരളത്തിൽ സി.പി.എമ്മും ദേശീയ തലത്തിൽ ബി.ജെ.പിയും ശ്രമിക്കുന്നത് കോൺഗ്രസിനെ ഒഴിവാക്കാനാണ്. കേരളത്തിൽ സി.പി.എം - ബി.ജെ.പി ധാരണയുണ്ട്. ഇതിന്റെ ഭാഗമാണ് സിൽവർലൈൻ പദ്ധതി. കെ.പി.സി.സി തീരുമാനം അംഗീകരിക്കാത്തവർ പാർട്ടിയിലുണ്ടാകില്ലെന്ന്, പാർട്ടി കോൺഗ്രസ് സെമിനാറിൽ കെ.വി. തോമസിന് വിലക്കേർപ്പെടുത്തിയത് ചൂണ്ടിക്കാട്ടി കെ.സുധാകരൻ പറഞ്ഞു.
സുധാകരൻ നല്ല സുഹൃത്ത്: ചെന്നിത്തല
രമേശ് ചെന്നിത്തല കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനുയായി ഡൽഹിയിലെ സുധാകരന്റെ ഫ്ലാറ്റിൽ കൂടിക്കാഴ്ച്ച നടത്തി. സുധാകരൻ നല്ല സുഹൃത്തും സഹപ്രവർത്തകനുമാണെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ചെന്നിത്തല പറഞ്ഞു. സോണിയാ ഗാന്ധിയുടെ നിർദ്ദേശം എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും ബാധകമാണ്. നേതാക്കൾ ഐക്യത്തോടെ മുന്നോട്ട് പോകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |