തിരുവനന്തപുരം: ഭരണാനുകൂല സംഘടനയായ കെ.എസ്.ഇ.ബി ഓഫീസേഴ്സ്
അസോസിയേഷൻ പ്രസിഡന്റ് എം.ജെ. സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്ത നടപടി ചെയർമാൻ പിൻവലിച്ചില്ലെങ്കിൽ ചട്ടപ്പടി സമരം ഉൾപ്പെടെയുള്ള കടുത്ത ദീർഘകാല പ്രക്ഷോഭപരിപാടികൾ നടത്തുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി. ഹരികുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സസ്പെൻഷൻ അടിയന്തരമായി പിൻവലിക്കണമെന്നാവശ്യപ്പെട്ട് 11മുതൽ വൈദ്യുതിഭവന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കും. സംസ്ഥാനവ്യാപകമായി പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാകാത്ത തരത്തിൽ നിസ്സഹകരണ സമരവും നടത്തും. ഇന്നലെയും ഇന്നും കരിദിനാചരണമാണ്. ഓഫീസർമാർ ബാഡ്ജ് ധരിച്ച് ജോലിക്ക് ഹാജരാകും. ഇന്ന് എല്ലാ ഓഫീസുകളിലും സസ്പെൻഷൻ ഉത്തരവ് കത്തിച്ച് പ്രതിഷേധ യോഗങ്ങൾ നടക്കും. 12ന് വിവിധ വർഗ്ഗ ബഹുജന സംഘടനകളുടെ പിന്തുണയോടെ സമരസഹായസമിതി രൂപീകരിച്ച് വൈദ്യുതി ഭവൻ ഉപരോധമടക്കമുള്ള സമരങ്ങളും ആലോചിക്കും.
ജോലിയിൽ വീഴ്ച വരുത്തിയതിനോ, സ്വഭാവദൂഷ്യത്തിനോ അല്ല തന്നെ സസ്പെൻഡ് ചെയ്തതെന്ന് സുരേഷ് കുമാർ പറഞ്ഞു. ചാർജ് മെമ്മോയിലും സസ്പെൻഷൻ ഉത്തരവിലും പറയുന്ന നടപടിക്കാധാരമായ കാരണങ്ങൾ അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിലുള്ള കാര്യങ്ങൾ നിർവ്വഹിച്ചതിനാണ്. ഇനിയും സംഘടനാ ഭാരവാഹി സ്ഥാനത്ത് തുടരുകയാണെങ്കിൽ അതേ രീതിയിൽ പ്രവർത്തിക്കും. ലീവ് നൽകാതെ ജോലിയിൽ നിന്ന് വിട്ടുനിന്നുവെന്ന് ആരോപിച്ച് സസ്പെൻഷനിലായ എക്സിക്യുട്ടീവ് എൻജിനിയർ ജാസ്മിൻ ബാനുവും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
സംഭവത്തിൽ വൈദ്യുതി മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. അദ്ദേഹം തലസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം നേരിൽ കണ്ട് ചർച്ച നടത്തും. ദേശീയ പണിമുടക്കിന്റെയും വനിതാജീവനക്കാരിക്കെതിരായ സസ്പെൻഷനിൽ പ്രതിഷേധിച്ച് സത്യഗ്രഹം നടത്തിയവർക്കെതിരെയും ഡയസ്നോൺ ഏർപ്പെടുത്തിയ നടപടി പിൻവലിക്കാൻ ആവശ്യപ്പെടുമെന്ന മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നിലപാട് പ്രതീക്ഷ നൽകുന്നതാണെന്നും നേതാക്കൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |