ന്യൂഡൽഹി: മുല്ലപ്പെരിയാർ കേസിൽ മേൽനോട്ട സമിതി അദ്ധ്യക്ഷനെ മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. അടുത്തിടെ നിലവിൽ വന്ന ഡാം സുരക്ഷാ അതോറിറ്റിയുടെ അധികാരങ്ങൾ നൽകി മേൽനോട്ട സമിതി ശക്തിപ്പെടുത്തി. ഇന്ന് ഉത്തരവിറക്കും.
ഡാം സുരക്ഷാ അതോറിറ്റി രൂപീകരിക്കുന്നതിന് സമയപരിധി നിശ്ചയിക്കണമെന്ന കേരളത്തിന്റെ ആവശ്യവും കോടതി തള്ളി. ഡാം സുരക്ഷാ അതോറിറ്റി പ്രവർത്തനക്ഷമമാകാൻ ചുരുങ്ങിയത് ഒരു വർഷമെടുക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതിനാൽ,അതു വരെയാണ് ഈ ക്രമീകരണമെന്നും ജസ്റ്റിസ് എ. എം. ഖാൻവിൽക്കർ, ജസ്റ്റിസ് അഭയ് എസ്. ഓക, ജസ്റ്റിസ് സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
കേന്ദ്ര ജല കമ്മിഷൻ ചെയർമാനെ മേൽനോട്ട സമിതിയുടെ തലവനാക്കണമെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത വാദിച്ചു. മേൽനോട്ട സമിതിയിൽ അംഗങ്ങളായ കേരള, തമിഴ്നാട് അഡിഷണൽ ചീഫ് സെക്രട്ടറിമാരേക്കാൾ റാങ്കിൽ താഴെയാണ് ഡാം സുരക്ഷാ ഓർഗനൈസേഷന്റെ ചീഫ് എൻജിനിയർ കൂടിയായ ഗുൽഷൻ രാജെന്നും കേരളം ചൂണ്ടിക്കാട്ടി. എന്നാൽ നിലവിൽ 21 സമിതികളുടെ അദ്ധ്യക്ഷനായ കേന്ദ്ര ജല കമ്മിഷൻ ചെയർമാൻ മേൽനോട്ട സമിതിയുടെ തലവനാകുന്നത് പ്രായോഗികമല്ലെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി പറഞ്ഞു.
ഈ ക്രമീകരണം 2014 മുതൽ നിലവിലുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. അദ്ധ്യക്ഷനെ പെട്ടെന്ന് മാറ്റുന്നത് ശരിയല്ല. നിലവിലെ മേൽനോട്ട സമിതിയിൽ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഓരോ പ്രതിനിധിയെ അനുവദിക്കും. ഇപ്പോൾ ഏർപ്പെടുത്തുന്ന ക്രമീകരണം ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തരുത്. അർദ്ധസത്യങ്ങൾ അണക്കെട്ടിനെ നശിപ്പിക്കും. മേൽനോട്ട സമിതിക്ക് പ്രോസിക്യൂട്ട് ചെയ്യാനുൾപ്പെടെ എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കും. പുതിയ അണക്കെട്ട് ആവശ്യമായി വന്നാൽ അപ്പോൾ പരിഗണിക്കുമെന്നും
കോടതി വ്യക്തമാക്കി.
അണക്കെട്ടുമായി ബന്ധപ്പെട്ട പ്രവൃത്തികൾ നടത്തുന്ന ഉദ്യോഗസ്ഥരെ കേരളം തടസ്സപ്പെടുത്തുകയാണെന്ന് തമിഴ്നാടിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശേഖർ നഫാഡെ ആരോപിച്ചു. തങ്ങളെ കേരളത്തിൽ നിന്ന് പുറത്താക്കാനാണ് ശ്രമം. 2022 ജനവരിയിൽ മേൽനോട്ട സമിതി നടത്തിയ പരിശോധനയിൽ അണക്കെട്ട് വളരെ സുരക്ഷിതമാണെന്നും തമിഴ്നാട് വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |