കാസർകോട്: കുമ്പളയിലെ ബി.എം.എസ് പ്രവർത്തകൻ സന്തോഷ് എന്ന വിനുവിനെ കൊലപ്പെടുത്തിയ കേസിൽ പഞ്ചായത്തംഗം അടക്കമുള്ളവർക്കെതിരെ ജില്ലാ സെഷൻസ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. സി.പി.എം പ്രവർത്തകനും കുമ്പള ഗ്രാമപഞ്ചായത്ത് അംഗവുമായ ശാന്തിപ്പള്ളത്തെ എസ്. കൊഗ്ഗു(56), ബാലൻ എന്ന സോഡാ ബാലൻ(62), കുണ്ടങ്കാരടുക്കയിലെ മുഹമ്മദ്കുഞ്ഞി (55) എന്നിവർക്കെതിരെയാണ് വാറണ്ട് പുറപ്പെടുവിച്ചത്.
വിനു വധക്കേസിൽ ജില്ലാ കോടതി ഇവരെ 7 വർഷം കഠിനതടവിന് ശിക്ഷിച്ചിരുന്നു. ഈ വിധിക്കെതിരെ നൽകിയ അപ്പീലിനെ തുടർന്ന് ഇക്കഴിഞ്ഞ ഡിസംബർ 20ന് പ്രതികളുടെ ശിക്ഷ 4 വർഷമാക്കി ചുരുക്കി. തങ്ങളെ കേസിൽ നിന്ന് പൂർണമായി കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചു. ഈ അപ്പീൽ പരിഗണിക്കണമെങ്കിൽ പ്രതികൾ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും ആരും ഹാജരായില്ല. ഇതേ തുടർന്നാണ് ജില്ലാ കോടതി ഇവർക്കെതിരെ വീണ്ടും ജാമ്യമില്ലാ അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചത്.
ഹൈക്കോടതിയുടെ ശിക്ഷാവിധിയെ തുടർന്ന് കൊഗ്ഗു പഞ്ചായത്ത് അംഗത്വത്തിൽ തുടരുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ താത്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ മാർച്ച് 30നാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ജില്ലാ കോടതിയിൽ ഹാജരാകാൻ പ്രതികൾക്ക് നാലാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. കേസ് ജൂൺ 14ന് പരിഗണിക്കും. 1998 ഒക്ടോബർ 9നാണ് വിനു (19) കൊലചെയ്യപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |