കൊൽക്കത്ത :ഐ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യൻ ആരോസിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് തരിപ്പണമാക്കി ഗോകുലം കേരള എഫ്.സി വീണ്ടും പോയിന്റ് ടേബിളിൽ ഒന്നാമതെത്തി.
ആദ്യ ഐ ലീഗ് മത്സരത്തിന് ബൂട്ടുകെട്ടിയ ശ്രീലങ്കൻ താരം വസീം റസീക് ആണ് പത്താം മിനിറ്റിൽ ഗോകുലത്തിന്റെ ആദ്യ ഗോൾ നേടിയത്, തുടർന്ന് ശരീഫ് മുഹമ്മദും ലൂക്കയും ഗോകുലത്തിനായി ആദ്യപകുതിയിൽ വലകുലുക്കി. രണ്ടാം പകുതിയിൽ മലയാളി താരങ്ങളായ ജിതിൻ എം.എസും സമാനും ഗോളുകൾ നേടി. 10 മത്സരങ്ങളിൽ നിന്ന് ഗോകുലത്തിന് 24 പോയിന്റാണ് ഇപ്പോഴുള്ളത്. രണ്ടാം സ്ഥാനത്തേക്കിറങ്ങിയ മൊഹമ്മദൻസിന് 9 മത്സരങ്ങളിൽ നിന്ന് 22 പോയിന്റാണ് ഉള്ളത്. ഇന്ന് നടക്കുന്ന മത്സരത്തിൽ പഞ്ചാബിനെ കീഴടക്കിയാൽ മൊഹമ്മദൻസ് വീണ്ടും പോയിന്റ് ടേബിളിൽ ഒന്നാമതെത്തും.
തുടക്കം മുതൽ അക്രമിച്ചുകളിച്ച ഗോകുലം ആരോസിന് ഒരവസരവും നൽകിയില്ല, ഗോകുലം പ്രതിരോധനിര കാര്യമായി പരീക്ഷിക്കപ്പെടാതിരുന്ന മത്സരത്തിൽ എന്നാൽ എതിർ ഗോൾ മുഖത്ത് മുന്നേറ്റ നിര അനായാസം അക്രമണങ്ങൾ അഴിച്ചുവിട്ടു. പത്താം മിനിറ്റിൽ ലൂക്ക നൽകിയ അർധ അവസരം ഗോളിയെ കാഴ്ചക്കാരനാക്കി ലക്ഷ്യത്തിലെത്തിച്ച് വസീംഗോകുലത്തിന്റെ ഗോൾ അക്കൗണ്ട് തുറക്കുകയായിരുന്നു.തൊട്ടടുത്ത നിമിഷം എമിൽ ബെന്നിക്ക് മികച്ച അവസരം കിട്ടിയെങ്കിലും ഗോൾ ആയില്ല.
28 ആം മിനിറ്റിൽ ബോളുമായി കുതിച്ച ലൂക്കയെ ഫൗൾ ചെയ്തതിന് കിട്ടിയ പെനാൽറ്റി കിക്ക് ഷെരിഫ് മുഹമ്മദ് വലയിലേക്ക് തൊടുത്തെങ്കിലും ഗോളി തടഞ്ഞു ഡിഫ്ലെക്ട ആയ പന്ത് രണ്ടാമതൊരു കിക്കിൽ ഷെരീഫ് ലക്‌ഷ്യത്തിലെത്തിച്ചു .
32 ആം മിനിറ്റിൽ ഗ്രൗണ്ടിന്റെ മിഡിൽ നിന്നും വസീം നൽകിയ ലോങ്ങ് പാസ് രണ്ടു ആരോസ് താരങ്ങളെ മറികടന്നാണ് ലൂക്ക ഗോളാക്കി മാറ്റിയത്. 72 ആം മിനിറ്റിൽ ലൂക്ക നൽകിയ പാസ്സ് മികച്ച ഒരു ടീം ഗെയിം ലൂടെ മലയാളി താരം ജിതിൻ തകർപ്പനൊരു ഗോൾ ആക്കി മാറ്റി.
മത്സരത്തിൽ തിരിച്ചുവരാൻ അവസരങ്ങളൊന്നും ഇല്ലാതിരുന്നിട്ടും അവസാന നിമിഷങ്ങളിൽ മാത്രമാണ് ആരോസ് ചില അവസരങ്ങൾ പുറത്തെടുത്തത് , 81 ആം മിനിറ്റിൽ ശ്രീകുട്ടന്റെ അസ്സിസ്റ്റിൽ സമാൻ അഞ്ചാമത്തെ ഗോൾ കൂടെ നേടി പട്ടിക പൂർത്തിയാക്കുകയായിരുന്നു.
15 ന് സുദേവ എഫ് സിക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |