ന്യൂഡൽഹി: മ്യൂച്വൽഫണ്ടുകളിലെ ഇക്വിറ്റി വിഭാഗത്തിലേക്ക് മാർച്ചിലെത്തിയ നിക്ഷേപം 28,463 കോടി രൂപ; എക്കാലത്തെയും ഉയരമാണിത്. ഫെബ്രുവരിയിൽ ലഭിച്ച 19,705 കോടി രൂപയേക്കാൾ 44 ശതമാനം അധികമാണിത്.
ഓഹരിവിപണി ശക്തമായി ചാഞ്ചാടിയ മാസമായിട്ടും മാർച്ചിൽ മിഡ്-കാപ്പ് ഫണ്ടുകൾ 9,695 കോടി രൂപയും ലാർജ് ആൻഡ് മിഡ് കാപ്പ് ഫണ്ടുകൾ 3,165 കോടി രൂപയും നേടി. ഫെബ്രുവരിയിൽ ഇത് യഥാക്രമം 585 കോടി രൂപയും 2,036 കോടി രൂപയും ആയിരുന്നു. സാമ്പത്തികവർഷത്തെ അവസാനമാസം ആയതിനാൽ, ടാക്‌സ് സേവിംഗ് ലക്ഷ്യത്തോടെയുള്ള നിക്ഷേപം ഉയർന്നതാണ് നേട്ടമായത്.
ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ്‌സ് സ്കീമിലേക്ക് 2,676 കോടി രൂപയും ഫ്ളെക്‌സി-കാപ്പുകളിലേക്ക് 2,549 കോടി രൂപയും ഒഴുകിയെത്തി. 1.64 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവർഷം ഇക്വിറ്റി അധിഷ്‌ഠിത മ്യൂച്വൽഫണ്ടുകളിലെത്തിയ നിക്ഷേപം. തൊട്ടുമുമ്പത്തെ വർഷം രേഖപ്പെടുത്തിയത് 25,966 കോടി രൂപയുടെ നിക്ഷേപനഷ്‌ടമായിരുന്നു.
എസ്.ഐ.പിക്ക് പ്രിയം
തവണകളായി നിക്ഷേപിക്കാവുന്ന സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ്‌മെന്റ് പ്ളാനിന് (എസ്.ഐ.പി) പ്രിയമേറുകയാണ്. മാർച്ചിൽ ഇതുവഴി 12,328 കോടി രൂപ ലഭിച്ചു. ഫെബ്രുവരിയിൽ എത്തിയത് 14,438 കോടി രൂപയായിരുന്നു. എസ്.ഐ.പി വഴിയുള്ള മൊത്തം നിക്ഷേപം ആസ്തി (എ.യു.എം) 5.50 ലക്ഷം കോടി രൂപയിൽ നിന്ന് 5.76 ലക്ഷം കോടി രൂപയിലുമെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |