കൊച്ചി: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ 20 വർഷത്തിനിടെ കേരള സർക്കാരിന് കഴിയാത്ത നേട്ടമാണ് ജോ ജോസഫ് എന്ന ഡോക്ടർ സുപ്രീം കോടതിയിൽ നിന്ന് കൈവരിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ടിന്മേൽ വിപുലമായ അധികാരങ്ങൾ മേൽനോട്ട സമിതിക്ക് നൽകിയ സുപ്രീം കോടതി ഉത്തരവിന് വഴിതെളിച്ച ഹർജിക്കു പിന്നിൽ അദ്ദേഹത്തിന്റെ കഠിനപ്രയത്നമായിരുന്നു.
അണക്കെട്ട് പൊട്ടുമെന്ന ഭീതിയിൽ ഉറക്കം നഷ്ടപ്പെട്ടെന്ന് വിലപിച്ച മുൻമന്ത്രി പി.ജെ.ജോസഫിന്റെ മകളുടെ ഭർത്താവാണ് സ്വകാര്യ മെഡിക്കൽ കോളേജ് അദ്ധ്യാപകനായ ജോ ജോസഫ്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോതമംഗലത്ത് ട്വന്റി 20യുടെ സ്ഥാനാർത്ഥിയുമായിരുന്നു. അണക്കെട്ട് തകർന്നാൽ നശിച്ചുപോകുന്ന കോതമംഗലം രാമല്ലൂർ സ്വദേശിയാണ്. ജനിച്ച നാടും നാട്ടുകാരും ബന്ധുക്കളും മുങ്ങിപ്പോകും. നാടിന്റെ രക്ഷയ്ക്ക് എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് സുപ്രീം കോടതിയിലേക്ക് എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അണക്കെട്ട് വിദഗ്ദ്ധൻ ജെയിംസ് വിൽസനെയാണ് ആദ്യം സമീപിച്ചത്. പാട്ടക്കരാർ മുതലുള്ള വിവരങ്ങളും സാങ്കേതികവശങ്ങളും പഠിച്ചു. . സീനിയർ അഭിഭാഷകരെ നിയോഗിക്കാൻ സാമ്പത്തിക ശേഷിയില്ലായിരുന്നു. സൂരജ് ടി. ഇലഞ്ഞിക്കൽ എന്ന അഭിഭാഷകൻ കേസെടുത്തു. വാദത്തിനപ്പുറം എഴുതി നൽകിയും തെളിവുകൾ കൈമാറിയും നടത്തിയ പോരാട്ടമാണ് വിജയിച്ചത്.
വിധിയുടെ
നേട്ടങ്ങൾ
അണക്കെട്ടിന്റെ നിയന്ത്രണം തമിഴ്നാട്ടിൽ നിന്ന് മേൽനോട്ട സമിതിക്ക്
അണക്കെട്ടിന് പുതിയ സുരക്ഷാ പഠനം
സമിതിക്ക് പൊതുജനാഭിപ്രായങ്ങൾ കേൾക്കുകയും പരിഗണിക്കുകയും ചെയ്യാം
സമിതി നിർദ്ദേശങ്ങൾ നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യം
"അണക്കെട്ടിന്റെ സുരക്ഷയ്ക്ക് പുതിയ പഠനം നടത്താൻ സമ്മർദ്ദം ചെലുത്തണം. ബലക്ഷയം കണ്ടെത്തിയാൽ പുതിയ അണക്കെട്ട് പണിയണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കപ്പെടും."
-ഡോ. ജോ ജോസഫ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |