തിരുവനന്തപുരം: ലഹരി മാഫിയയും ക്രിമിനൽ സംഘങ്ങളും വീണ്ടും തലസ്ഥാനത്തെ സ്വൈര ജീവിതത്തിന് ഭീഷണിയാകുന്നു. ദിവസങ്ങൾക്ക് മുൻപ് ഈഞ്ചയ്ക്കലിലെ ബാറിൽ പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ കൊലക്കേസ് പ്രതിയായ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ കഴിഞ്ഞദിവസം കഴക്കൂട്ടത്ത് യുവാവിന് നേരെയുണ്ടായ ബോംബ് ആക്രമണമാണ് തലസ്ഥാനത്തേ ഞെട്ടിച്ചിരിക്കുന്നത്.
മേനംകുളം സ്വദേശി രാജൻ ക്ളീറ്റസിനെ ബോംബെറിഞ്ഞ കേസിൽ ലഹരി മാഫിയാ സംഘത്തിൽപ്പെട്ട നാലുപേരെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അക്രമ സംഭവങ്ങൾക്ക് വിരാമമില്ലാത്ത സ്ഥിതിയാണ്. ഗുണ്ടാ വിളയാട്ടത്തിന്റെ ഭാഗമായി ജില്ലയിലെ നെയ്യാർ ഡാം പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റിച്ചലിൽ മലവിളയിൽ കിരണിന്റെ വീടിന് നേരെയും ഇന്നലെ പുലർച്ചെ ബോംബേറുണ്ടായി. തിരുവല്ലം മേനിലത്ത് ഏതാനും ദിവസം മുമ്പ് വീട്ടിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറുകൾ കത്തിച്ച സംഭവത്തിലും ലഹരി മാഫിയയെ സംശയിക്കുന്നുണ്ട്. തുടർച്ചയായ അക്രമസംഭവങ്ങൾ തലസ്ഥാന നഗരിയിൽ വളർന്നുകൊണ്ടിരിക്കുന്ന ലഹരി മാഫിയെയാണ് വെളിവാക്കുന്നത്. സ്വച്ഛവും ശാന്തവുമെന്ന് പെരുമ നേടിയ തലസ്ഥാന നഗരം അരക്ഷിതമായതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളാണിത്.
കഞ്ചാവ് മാഫിയ ശക്തം
അയൽ സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ എത്തുന്ന കഞ്ചാവ് സംസ്ഥാനമൊട്ടുക്കും കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. വൻ ശൃംഖലകൾ തന്നെ ഇതിന് പിന്നിലുണ്ട്. ഓരോ സംഘത്തിനും അതിർത്തികളും നിശ്ചയിച്ചിട്ടുണ്ട്. അത് മറികടന്ന് പ്രവർത്തിക്കുമ്പോഴാണ് പകയും ഒറ്റുകൊടുക്കലും ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും വരെ നടക്കുന്നത്. ലഹരിക്കച്ചവടം പൊലീസിനെ അറിയിച്ചതിന്റെ പേരിൽ നാട്ടുകാരും മാഫിയകളുടെ ആക്രമണങ്ങൾക്കിരയാകാറുണ്ട്.
ലഹരി മാഫിയ സജീവം
ലഹരി മാഫിയ സംഘങ്ങൾ ഉയർത്തുന്ന ഭീഷണിയില്ലാതാക്കാൻ നിയമപാലകർക്ക് കഴിയുന്നില്ല. അതിന്റെ ദുരന്തം അനുഭവിക്കേണ്ടി വരുന്നതാകട്ടെ ഇതിലൊന്നും യാതൊരു പങ്കുമില്ലാത്ത നഗരവാസികളും. നഗര - ഗ്രാമ വ്യത്യാസമില്ലാതെ ലഹരിക്കച്ചവടം വൻ ബിസിനസായി മാറിക്കഴിഞ്ഞു. നിലവിലുള്ള പൊലീസ് - എക്സൈസ് സംവിധാനങ്ങൾ കൊണ്ട് ഒതുങ്ങുന്നതല്ല ഇപ്പോഴത്തെ ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |