കൊച്ചി: വാഹനങ്ങൾക്കകത്തെ ചൂടുകുറയ്ക്കാൻ സഹായകമാകുന്ന വിധത്തിൽ ഗ്ളാസുകളിൽ ഗ്ളേസിംഗ് ഫിലിം ഒട്ടിക്കുന്നതിനുള്ള വിലക്ക് നീങ്ങി. ഗ്ളേസിംഗ് ഫിലിം പതിക്കാൻ അനുമതി നൽകി കേന്ദ്ര മോട്ടോർവാഹനനിയമം ഭേദഗതി ചെയ്തു. ഒരു വർഷം മുമ്പ് ലോക്ക്ഡൗൺ കാലത്ത് നിയമം ഭേദഗതി ചെയ്തിരുന്നെങ്കിലും മോട്ടോർ വാഹനവകുപ്പിന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല.
വാഹനത്തിന്റെ മുന്നിലും പിന്നിലും ഗ്ളാസുകളിൽ 70 ശതമാനം സുതാര്യത ലഭിക്കുന്ന ഫിലിം ഉപയോഗിക്കാം. വശങ്ങളിൽ 50 ശതമാനം സുതാര്യത മതിയാകും. ബി.ഐ.എസ് മാനദണ്ഡമുള്ള പ്ളാസ്റ്റിക് ഫിലിമുകൾ ഉപയോഗിച്ചാൽ പിഴ ചുമത്താനാവില്ലെന്ന് കാർ ആക്‌സസറീസ് ഡീലേഴ്‌സ് ആൻഡ് ഡിസ്ട്രിബ്യൂഷൻ ഫെഡറേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് ഷാഫി പറഞ്ഞു.
സൺ കൺട്രോൾ ഫിലിം എന്നറിയപ്പെടുന്ന പ്ലാസ്റ്റിക് ലെയർ അഥവാ സേഫ്റ്റി ഗ്ലേസിംഗ് ഷീറ്റിന്റെ ഉപയോഗത്തിനാണ് നിയമപരമായ അനുമതി ലഭിച്ചത്. 2021 ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽവന്ന ഭേദഗതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കാർ ആക്‌സസറീസ് ഡീലേഴ്‌സ് ആൻഡ് ഡിസ്ട്രിബ്യൂഷൻ ഫെഡറേഷൻ ഗതാഗതമന്ത്രിക്കും ഗതാഗത കമ്മിഷണറേറ്റിനും നൽകിയ നിവേദനത്തെ തുടർന്നാണ് നിരോധനം നീക്കിയത്.
2012ൽ സുപ്രീംകോടതിയിൽ സുരക്ഷാവിഷയം ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് കാഴ്ച മറയ്ക്കുന്ന പ്ളാസ്റ്റിക് ഫിലിം വാഹനഗ്ളാസുകളിൽ പതിക്കുന്നത് നിരോധിച്ചത്. ചൂടു തടയുന്ന ഗ്ളേസിംഗ് ഫിലിം ഒട്ടിച്ചാൽ എ.സിയുടെ ഉപയോഗം കുറയുകയും ഇന്ധനലാഭമുണ്ടാകുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |