ന്യൂഡൽഹി: അടുത്ത അദ്ധ്യയനവർഷം മുതൽ ഒരേസമയം രണ്ട് ബിരുദ കോഴ്സുകൾ അല്ലെങ്കിൽ രണ്ട് ബിരുദാനന്തര ബിരുദ കോഴ്സുകൾ ചെയ്യാൻ അവസരമൊരുക്കുന്ന മാർഗ്ഗരേഖ യു.ജി.സി പുറത്തിറക്കി. വിജ്ഞാപനം ഇറക്കുന്ന തീയതി മുതൽ മാർഗ്ഗരേഖ നിലവിൽ വരും. വിജ്ഞാപനത്തിന് മുമ്പ് രണ്ടു കോഴ്സുകളിൽ ചേർന്നവർക്ക് മുൻകൂർ പ്രാബല്യം ലഭിക്കില്ല.
ആർട്സ്, സയൻസ് വിഷയങ്ങളെന്നോ കരിക്കുലർ, എക്സ്ട്രാ കരിക്കുലർ പ്രവർത്തനങ്ങളെന്നോ വൊക്കേഷണൽ, അക്കാഡമിക് വിഭാഗങ്ങളെന്നോ വേർതിരിവില്ലാതെ പഠനത്തിന് അവസരം നൽകുകയാണ് ലക്ഷ്യമെന്ന് യു.ജി.സി അറിയിച്ചു.
സയൻസ്, സോഷ്യൽ സയൻസ്, ആർട്സ്, ഹ്യൂമാനിറ്റീസ്, ഭാഷ, സ്പോർട്സ്, പ്രൊഫഷണൽ, സാങ്കേതികം തുടങ്ങി എല്ലാ വിഷയങ്ങളിലും അറിവു നേടാൻ അവസരം.
സീറ്റുകളുടെ കുറവ് മൂലം സ്ഥാപനങ്ങൾ കൂടുതൽ ഒാൺലൈൻ കോഴ്സുകൾ തുടങ്ങുന്ന സാഹചര്യം കൂടി കണക്കിലെടുത്തു.
പരീക്ഷണാത്മകവും സമഗ്രവും ആവിഷ്കാരപരവും പഠിതാവിനെ കേന്ദ്രീകരിച്ചുള്ളതും വഴക്കമുള്ളതും ആസ്വദിക്കാവുന്നതുമാകണം പഠനമെന്ന പുതിയ വിദ്യാഭ്യാസനയത്തിന്റെ ലക്ഷ്യം സാധൂകരിക്കൽ.
കർശക്കമായ ചട്ടങ്ങൾ ഒഴിവാക്കി ജീവിതത്തിലുടനീളം വിവിധ വിഷയങ്ങൾ പഠിക്കാനും പലതവണ കോഴ്സ് നിറുത്താനും ഇടയ്ക്ക് ചേരാനും കഴിയും വിധം ക്രിയാത്മകമായ ചേരുവകളോടെ കരിക്കുലം ഘടന സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും യു.ജി.സി വ്യക്തമാക്കുന്നു.
മാർഗ്ഗരേഖ
രണ്ടു കോഴ്സുകളുടെയും ക്ളാസുകൾ ഒരേസമയത്താകരുത്. ഒരു ഫുൾടൈം ഒാഫ്ലൈൻ കോഴ്സും ഒരു ഒാപ്പൺ വിദൂരവിദ്യാഭ്യാസ കോഴ്സ് അല്ലെങ്കിൽ ഒാൺലൈൻ കോഴ്സും തിരഞ്ഞെടുക്കാം. അതുമല്ലെങ്കിൽ ഒരു വിദൂരവിദ്യാഭ്യാസ കോഴ്സ് അല്ലെങ്കിൽ ഒാൺലൈൻ കോഴ്സ്.
സൗകര്യം പിഎച്ച്.ഡി പ്രോഗ്രാമുകൾ ഒഴികെയുള്ള കോഴ്സുകൾക്ക് മാത്രം.
ഒാപ്പൺ, വിദൂരവിദ്യാഭ്യാസ, ഒാൺലൈൻ കോഴ്സുകൾ അംഗീകൃതമെന്ന് ഉറപ്പു വരുത്തണം.
കോഴ്സുകൾ യു.ജി.സി അല്ലെങ്കിൽ അതത് നിയന്ത്രണ ഏജൻസികൾ നടപ്പാക്കുന്ന ചട്ടങ്ങൾക്ക് വിധേയമായിരിക്കും.
സായാഹ്നകോഴ്സുകളും കോളേജുകളും വരും
പഠനത്തിന് കേരളം നയം പ്രഖ്യാപിക്കും
തിരുവനന്തപുരം: ഇരട്ടബിരുദ പഠനത്തിന് യു.ജി.സി അഭിപ്രായം തേടിയപ്പോൾ, ഒരു റഗുലർ കോഴ്സിനൊപ്പം ശാസ്ത്രവിഷയങ്ങൾ ഒഴികെയുള്ള മറ്റൊരു വിദൂര, ഓൺലൈൻ കോഴ്സ് പഠിക്കാമെന്നും ഇത് നൈപുണ്യ- തൊഴിൽ ശേഷി വർദ്ധിപ്പിക്കുമെന്നുമാണ് കേരളം അറിയിച്ചത്. രണ്ട് ബിരുദ-ബിരുദാനന്തര കോഴ്സുകൾ ഒരേസമയം പഠിക്കാൻ അനുമതി നൽകണമെന്ന് ഉന്നതവിദ്യാഭ്യാസ പരിഷ്കരണത്തിനുള്ള പ്രൊഫ. ശ്യാം ബി. മേനോൻ കമ്മിഷനും സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്. ഇരട്ടബിരുദ പഠനത്തിനായി ഉടൻ നയം പ്രഖ്യാപിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദുവിന്റെ ഓഫീസ് അറിയിച്ചു.
കൂടുതൽ സായാഹ്ന കോളേജുകൾ ആരംഭിച്ചും സർവകലാശാലാ കാമ്പസുകളിലും കോളേജുകളിലും രണ്ട് ഷിഫ്റ്റുകളും സായാഹ്ന ബാച്ചുകളും തുടങ്ങിയും ഇരട്ട ബിരുദ പഠനത്തിന് അവസരമൊരുക്കണമെന്നാണ് ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മിഷന്റെയും ശുപാർശ. വിദ്യാർത്ഥികൾക്കായി യാത്ര, ഹോസ്റ്റൽ സൗകര്യങ്ങളൊരുക്കണം. സ്വാശ്രയ, എയ്ഡഡ് മേഖലയിലും സായാഹ്ന കോളേജുകളും കോഴ്സുകളും തുടങ്ങാം. ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കുമടക്കം അധികയോഗ്യത നേടാം.
സ്റ്റാറ്റ്യൂട്ട് ഭേദഗതി വേണ്ടിവരും
കരാറടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയോഗിക്കാം. ക്ലാസ്മുറികൾ, ലൈബ്രറി, ലാബ് അടക്കം നിലവിലെ സൗകര്യങ്ങളുപയോഗിക്കാമെന്നതിനാൽ അടിസ്ഥാനസൗകര്യ വികസനത്തിന് കൂടുതൽ നിക്ഷേപം വേണ്ടിവരില്ലെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. നിലവിൽ രണ്ടു കോഴ്സുകളിൽ ഒരേസമയം പങ്കെടുത്തുവെന്ന് തെളിഞ്ഞാൽ റഗുലർ കോഴ്സിലെ രജിസ്ട്രേഷൻ റദ്ദാക്കും. ഇരട്ടബിരുദപഠനം അംഗീകരിക്കണമെങ്കിൽ സർവകലാശാലകളുടെ സ്റ്റാറ്റ്യൂട്ടിൽ ഭേദഗതി വേണ്ടിവരും. അതേസമയം, ഇരട്ടബിരുദ പഠനത്തിൽ യു.ജി.സിയുടേത് മാർഗ്ഗരേഖ മാത്രമാണ്. റഗുലേഷനല്ലാത്തതിനാൽ അംഗീകരിക്കാൻ സംസ്ഥാനങ്ങൾക്ക് നിയമപരമായി ബാദ്ധ്യതയില്ല.
ഇരട്ടി ഗുണം
സമർത്ഥർക്ക് ഒരേസമയം രണ്ട് ബിരുദ, ബിരുദാനന്തര യോഗ്യത നേടാം.
പുതിയ കോളേജുകൾ നിർമ്മിക്കാതെ തന്നെ കൂടുതൽ പഠിതാക്കൾ. ഉന്നതവിദ്യാഭ്യാസ എൻറോൾമെന്റ് ശതമാനം ഉയരും.
ആശങ്ക
രണ്ട് റഗുലർ കോഴ്സുകളുടെ പഠനഭാരം വിദ്യാർത്ഥികൾക്ക് താങ്ങാനാവുമോയെന്നതും ശാസ്ത്ര വിഷയങ്ങളിലെ പഠനത്തിന്റെ ഗുണനിലവാരം കുറഞ്ഞേക്കാമെന്നതും ആശങ്ക.
മുന്നേ നടന്ന് എം.ജി, കെ.ടി.യു
സർവകലാശാലാ വകുപ്പുകളിൽ ബിരുദാനന്തര ബിരുദ പഠനത്തിനൊപ്പം മൈനർബിരുദം നേടാൻ എം.ജി സർവകലാശാലയിൽ അവസരമുണ്ട്. ആറുമാസം, ഒരുവർഷം ദൈർഘ്യമുള്ള 18കോഴ്സുകളുണ്ട്. ഉദാ: എം.എസ്സി കെമിസ്ട്രിക്കൊപ്പം നാച്വറൽ ഫാമിംഗ് കൂടി പഠിക്കാം.
സാങ്കേതിക സർവകലാശാലയിൽ ബി.ടെക് ബിരുദത്തിനൊപ്പം മറ്റൊരു വിഷയത്തിൽ മൈനർ ബിരുദവും കൂടി നൽകുന്നുണ്ട്. 50 ലധികം മൈനർ പ്രോഗ്രാമുകളാണുള്ളത്.
''ഇരട്ടബിരുദപഠനം വിദ്യാർത്ഥികൾക്ക് ഗുണകരമാണ്. സമർത്ഥർക്ക് അധികയോഗ്യത നേടാനാവും. ഉന്നതവിദ്യാഭ്യാസത്തിന്റെ മുഖച്ഛായ മാറും''
-പ്രൊഫ. സാബുതോമസ്
വി.സി, എം.ജി സർവകലാശാല
(ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മിഷനംഗം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |