കൊച്ചി: ഭർത്തൃവീട്ടിലെത്തി ചോദ്യം ചെയ്യാമെന്ന് നടി കാവ്യയും മറ്റൊരിടം നിർദ്ദേശിക്കണമെന്ന നിലപാടിൽ ക്രൈംബ്രാഞ്ചും ഉറച്ചുനിന്നതോടെ 'നിർണായക' ചോദ്യം ചെയ്യൽ ഇന്നലെയും നടന്നില്ല. വിഷു, ഈസ്റ്റർ അവധി ദിവസങ്ങൾ എത്തുന്നതിനാൽ ചോദ്യം ചെയ്യൽ നീളുമെന്നാണ് സൂചന.
സാക്ഷിയായാണ് ക്രൈംബ്രാഞ്ച് കാവ്യയ്ക്ക് നോട്ടീസ് നൽകിയത്. സാക്ഷിയായ സ്ത്രീയെ സ്റ്റേഷനിലേക്കോ പൊലീസ് ക്ലബ്ബിലേക്കോ വിളിപ്പിക്കാൻ ചട്ടം അനുവദിക്കുന്നില്ല. ഇക്കാര്യം കാവ്യ വ്യക്തമാക്കിയിട്ടുണ്ട്. എട്ടാം പ്രതിയായ ഭർത്താവ് ദിലീപിന്റെ പത്മസരോവരം വീട്ടിലെത്തി ചോദ്യം ചെയ്യുന്നത് തിരിച്ചടിയാകുമെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ.
കാവ്യയുടെ കൊച്ചി വെണ്ണലയിലെ വില്ലയിൽ വച്ച് ചോദ്യം ചെയ്യാനുള്ള സാദ്ധ്യത പരിശോധിക്കുന്നുണ്ട്. കേസുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം ഉറപ്പിക്കാനായാൽ പൊലീസ് ക്ലബ്ബിലേക്കോ ക്രൈംബ്രാഞ്ച് ഓഫീസിലേക്കോ വിളിപ്പിച്ചേക്കും.
ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവർ ഇന്നലെ ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരായില്ല. അനൂപിനോട് രാവിലെ പത്തിനും സുരാജിനോട് ഉച്ചയ്ക്ക് രണ്ടിനും ഹാജരാകാനായിരുന്നു നിർദ്ദേശം. ഇരുവരും സ്ഥലത്തില്ലെന്നാണ് വിവരം. ഫോണിലും ലഭ്യമല്ല. ഇരുവരുടെയും വീടുകളിൽ കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് നോട്ടീസ് പതിച്ചത്.
നടിയെ ആക്രമിച്ച കേസ്: അന്വേഷണ സംഘത്തിനെതിരെ അഭിഭാഷകന്റെ പരാതി
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടൻ ദിലീപിന്റെ അഭിഭാഷകരിലൊരാളായ ഫിലിപ്പ് ടി. വർഗീസ് ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകി. വ്യാജവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളിലൂടെ ദിലീപിന്റെ അഭിഭാഷകരെയും ജുഡിഷ്യൽ ഓഫീസറെയും അന്വേഷണ ഉദ്യോഗസ്ഥർ അപമാനിക്കുകയാണെന്നും അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും പരാതിയിൽ പറയുന്നു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്ത്, അന്വേഷണോദ്യോഗസ്ഥൻ ബൈജു പൗലോസ് തുടങ്ങിയവർക്കെതിരെയാണ് പരാതി.
നടിയെ ആക്രമിച്ച കേസിൽ നേരത്തെ മേൽനോട്ടം വഹിച്ചിരുന്ന ഡി.ജി.പി ബി. സന്ധ്യയുടെ നിർദ്ദേശമനുസരിച്ചാണ് അന്വേഷണോദ്യോഗസ്ഥർ അഭിഭാഷകരടക്കമുള്ളവരെ അപമാനിക്കുന്ന തരത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. കേസിന്റെ വിചാരണയുടെ അവസാന ഘട്ടത്തിൽ വെളിപ്പെടുത്തലുകളുമായി എത്തിയ സംവിധായകൻ ബാലചന്ദ്രകുമാർ എ.ഡി.ജി.പി ശ്രീജിത്തിന്റെ കുടുംബ സുഹൃത്താണ്. ഇയാളെ ഉപയോഗിച്ച് കെട്ടിച്ചമച്ച കഥകളാണ് ടി.വി ചാനലുകളടക്കമുള്ള മാദ്ധ്യമങ്ങളിലൂടെ അന്വേഷണ സംഘം പുറത്തു വിടുന്നത്. ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിന്റെ മൊബൈൽ സംഭാഷണങ്ങൾ എഡിറ്റ് ചെയ്തു പുറത്തു വിട്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. ദിലീപിന്റെ ഫോണിൽ നിന്ന് തെളിവുകൾ മായ്ച്ചു കളഞ്ഞെന്നാരോപിച്ച് അറസ്റ്റ് ചെയ്ത സായ് ശങ്കറിനെ ഉപയോഗിച്ചാണ് തനിക്കെതിരെയും സീനിയർ അഭിഭാഷകൻ ബി. രാമൻ പിള്ള, അഡ്വ. സുജേഷ് മേനോൻ എന്നിവർക്കെതിരെയും ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നുംപരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |