മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീം മഞ്ചേരിയിലെത്തി. ഇന്നലെ രാവിലെ 11.30ന് കോഴിക്കോട് വച്ച് 20 അംഗ ടീമിനെ പ്രഖ്യാപിച്ചതിന് ശേഷം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ടീം മഞ്ചേരിയിലേക്ക് തിരിച്ചു. 5.30ഓടെ മഞ്ചേരിയിലെത്തിയ ടീമിന് അഡ്വ. യു.എ ലത്തീഫ് എം.എൽ.എ.യുടെ നേതൃത്വത്തിൽ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. ചെണ്ട വാദ്യമേളങ്ങളോട് കൂടി ഒരുക്കിയ സ്വീകരണത്തിൽ കേരളാ ടീമിന് ആവേശം പകരാൻ വൻജനാവലിയും എത്തിയിരുന്നു. മഞ്ചേരി നഗരസഭാ ചെയർപേഴ്സൺ വി.എം. സുബൈദ, വൈസ് ചെയർപേഴ്സൺ അഡ്വ. ബീന ജോസഫ്, പ്രതിപക്ഷ നേതാവ് സജിത്ത് ബാബു, ജില്ലാ സ്‌പോർട്സ് കൗൺസിൽ എക്സിക്യുട്ടീവ് അംഗങ്ങളായ കെ. മനോഹരകുമാർ, കെ.എ. നാസർ, രവി കുമാർ, ബിബിൻ ശങ്കർ, കൗൺസിലർമാർ, മഞ്ചേരിയിലെ ഫുട്‌ബാൾ, ബാസ്‌കറ്റ്‌ബാൾ അക്കാഡമി കുട്ടികളും പങ്കെടുത്തു.
ഏപ്രിൽ 16ന് രാത്രി 8ന് രാജസ്ഥാനെതിരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് കേരളത്തിന്റെ ആദ്യ മത്സരം.18ന് കേരളം കരുത്തരായ വെസ്റ്റ് ബംഗാളിനെ നേരിടും. 20ന് മേഘാലയ, 22ന് പഞ്ചാബ് എന്നിവരുമായും ഏറ്റുമുട്ടും. കേരളത്തിന്റെ എല്ലാ മത്സരങ്ങളും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. കേരളത്തിന് പുറമെ പഞ്ചാബ്, മണിപ്പൂർ, ഒഡീഷ്യ, രാജസ്ഥാൻ, മേഘാലയ, വെസ്റ്റ് ബംഗാൾ ടീമുകളും കേരളത്തിലെത്തി. ഗുജറാത്ത്, കർണാടക, നിലവിലെ ചാമ്പ്യൻമാരായ സർവീസസ് എന്നിവർ ഇന്ന് എത്തും
രാവിലെ 7.30ന് കോഴിക്കോട് എയർപോർട്ടിലെത്തിയ മണിപ്പൂർ ടീമിനെ ബാന്റ് മേളത്തോടെ ബൊക്കയും പൂവും നൽകി സംഘാടക സമിതിയും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു. സ്വീകരണത്തിന് മാറ്റുകൂട്ടാൻ കൊണ്ടോട്ടിയിലെ ഫുട്‌ബോൾ അക്കാഡമിയിലെ കുട്ടികളുമുണ്ടായിരുന്നു. സ്വീകരണ ചടങ്ങിൽ കോഴിക്കോട് ടെർമിനൽ മാനേജർ ദിലീപ്, സെപ്ഷൻ കമ്മിറ്റി ചെയർമാൻ അഡ്വ. ബീന ജോസഫ്, വൈ. ചെയർമാൻ സജിത്ത് ബാബു, കൺവീനർ കെ. മനോഹരകുമാർ, ജില്ലാ സ്‌പോർട്സ് കൗൺസിൽ എക്സിക്യുട്ടീവ് അംഗങ്ങളായ സി. സുരേഷ്, പി. ഹൃഷിക്കേഷ് കുമാർ, ഗ്രൗണ്ട് ആൻഡ് എക്യുപ്‌മെന്റ് കമ്മിറ്റി കൺവീനർ അജയരാജ് കെ.പി, സജൻദാസ്, സുധീർ, സംഘാടക സമിതി അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു. ബുധനാഴ്ച പുലർച്ചെ പഞ്ചാബാണ് ആദ്യം എത്തിയത്. പുലർച്ചെ രണ്ടിന് കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലെത്തിയ ടീമിന് ബൊക്കയും പൂവും നൽകി സ്വീകരിച്ചു. രാവിലെ 7.27ന് കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലെത്തിയ ഒഡീഷ്യ ടീമിനും സ്വീകരണം നൽകി.
എസ്.പി ഗ്രൗണ്ടുകൾ പരിശോധിച്ചു
ചാമ്പ്യൻഷിപ്പിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ മത്സരങ്ങൾ നടക്കുന്ന മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങിലെ സെക്യൂരിറ്റി ആൻഡ് പാർക്കിംഗ് സംവിധാനങ്ങൾ വിലയിരുത്താൻ ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഇരുസ്റ്റേഡിയങ്ങളിലും സന്ദർശിച്ചു. ആദ്യം പയ്യനാട് സ്റ്റേഡിയത്തിലെത്തി സൗകര്യങ്ങൾ വിലയിരുത്തിയ ശേഷം മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലെത്തി പരിശോധന നടത്തി.
ഡോക്ടർമാർ റെഡി
ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി മെഡിക്കൽ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മോക് ഡ്രിൽ സംഘടിപ്പിച്ചു. മത്സര സമയത്ത് അപകടം സംഭവിച്ചാൽ എങ്ങനെ നേരിടണമെന്ന് കാണിക്കുന്നതായിരുന്നു മോക് ഡ്രിൽ. പരിക്കുപറ്റിയ ഉടൻ ചേയ്യേണ്ട കാര്യങ്ങൾ, ആംബുലൻസുകളുടെ വരവ് തുടങ്ങിയ എല്ലാ കാര്യങ്ങളും പരിശോധിച്ചു.
അബ്ദു സമദ് സമദാനി എം.പി. സ്റ്റേഡിയങ്ങൾ സന്ദർശിച്ചു
മത്സരങ്ങൾ നടക്കുന്ന ഇരു സ്റ്റേഡിയങ്ങളിലേയും ഒരുക്കങ്ങൾ വിലയിരുത്താൻ എം.പി അബ്ദു സമദ് സമദാനി എം.പിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
രാവിലെ 10.30ന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലെത്തിയ എം.പി സ്റ്റേഡിയവും സ്റ്റേഡിയത്തിൽ നടത്തിയ പ്രവർത്തനങ്ങളും വിലയിരുത്തി. മലപ്പുറം മുൻസിപ്പിൾ ചെയർമാൻ മുജീബ് കാടേരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. അബ്ദുൽ ഹക്കീം, സിദ്ധീക് നൂരേങ്ങൽ, കൗൺസിലർമാരായ ഷിഹാബ് മേടായങ്ങാടൻ, സഹീർ സി.കെ., സി. സുരേഷ്, ബിനോയ് സി ജെയിംസ് തുടങ്ങിയവർ അനുഗമിച്ചു.
തുടർന്ന് ഫൈനൽ റൗണ്ട് മത്സരങ്ങളുടെ പ്രധാന വേദിയാ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലുമെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |