കൊച്ചി: കേരള- തമിഴ്നാട് അതിർത്തിയിൽ പെരിയാർ കടുവാ സങ്കേതത്തിൽ സ്ഥിതിചെയ്യുന്ന വിഖ്യാതമായ കണ്ണകി ക്ഷേത്രത്തിൽ ചിത്രപൗർണ്ണമി ഉത്സവം നാളെ. വർഷത്തിൽ ഒരുദിവസം മാത്രമാണ് ഇവിടെ പൂജയും ഭക്തജനങ്ങൾക്ക് പ്രവേശനവും. കുമളിയിൽ നിന്ന് വനപാതയിലൂടെ 13 കിലോമീറ്റർ നടന്നോ ജീപ്പിലോ ക്ഷേത്രത്തിലെത്താം. രാവിലെ 6 മുതൽ വൈകിട്ട് 4 വരെ കുമളിയിൽ നിന്ന് വാഹനസൗകര്യമുണ്ട്. ചേരരാജാവ് ചേരൻ ചെങ്കുട്ടവൻ നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന അതുപുരാതന ശിലാക്ഷേത്രത്തെ ചൊല്ലി കേരളവും തമിഴ്നാടും തമ്മിൽ അവകാശ തർക്കം നിലവിലുണ്ട്. ഇരുസംസ്ഥാനങ്ങളെയും പ്രതിനിധീകരിച്ച് ഇടുക്കി, തേനി ജില്ലാഭരണകൂടങ്ങളുടെ നേതൃത്വത്തിലാണ് ഉത്സവം നടത്തുന്നത്. അന്നദാനവും കുടിവെള്ളവുമുൾപ്പെടെ എത്തിക്കുന്നതിന് കേരളത്തിലെയും തമിഴ്നാട്ടിലേയും വിവിധ ഭക്തജനസംഘങ്ങളും രംഗത്തുണ്ടാകും.
മംഗളാദേവി കണ്ണകിക്ഷേത്രം
ഇളങ്കോഅടികൾ രചിച്ച പ്രസിദ്ധമായ തമിഴ് ഐതീഹ്യം ചിലപ്പതികാരകഥയിൽ നിന്നാണ് കണ്ണകിക്ഷേത്രത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. നഗരം ചുട്ടുചാമ്പലാക്കിയ കണ്ണകി പലായനം ചെയ്ത് ഇന്നത്തെ മംഗളാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്ന വണ്ണാത്തിപ്പാറയിൽ വന്നിരുന്ന് വിശ്രമിച്ചതായും ചിലപ്പതികാരത്തിൽ പറയുന്നു. പിന്നീട് കണ്ണകിയുടെ കഥയറിഞ്ഞ ചേരരാജാവ് ചേരൻ ചെങ്കുട്ടവൻ വണ്ണാത്തിപ്പാറയിൽ ക്ഷേത്രം നിർമ്മിച്ചു എന്നാണ് വിശ്വാസം. കൂറ്റൻ കരിങ്കൽ കഷ്ണങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ക്ഷേത്രം ഇന്ന് ഭാഗീകമായി തകർന്ന നിലയിലാണെങ്കിലും പഴയ നിർമ്മിതികൾക്കുള്ളിലാണ് പൂജയും മറ്റും നടക്കുന്നത്. ക്ഷേത്രത്തിന്റെ അടിയിൽ നിന്നും മധുരയിലേക്ക് ഒരു ഭൂഗർഭപാത ഉണ്ടെന്നും പറയപ്പെടുന്നു.
ക്ഷേത്രത്തിലേക്ക്
എറണാകുളത്തുനിന്ന് കോതമംഗലം- നേര്യമംഗലം- ഇടുക്കി- കട്ടപ്പന വഴിയൊ, മൂവാറ്റുപുഴ- തൊടുപുഴ, വാഗമൺ- കുട്ടിക്കാനം- പീരുമേട് വഴിയൊ കുമളിയിലും അവിടെനിന്ന് ജീപ്പ് മാർഗം ക്ഷേത്രത്തിലും എത്താം. രാവിലെ 6 മുതൽ വൈകിട്ട് 4 വരെ മാത്രമാണ് പ്രവേശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |