ആലപ്പുഴ: ആലപ്പുഴയിൽ മണിക്കൂറുകൾക്കിടെ ആർ.എസ്.എസ്, എസ്.ഡി.പി.ഐ പ്രവർത്തകർ കൊല്ലപ്പെട്ട് നാലു മാസമായിട്ടും മുഴുവൻ പ്രതികളെയും പിടികൂടാനാവാതെ പൊലീസ്. ഇരു കേസിലുമായി അഞ്ചു പേരാണ് പിടിയിലാവാനുള്ളത്.
അറസ്‌റ്റിലായ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാതിരിക്കാൻ 90 ദിവസം മുമ്പ് കുറ്റപത്രം സമർപ്പിച്ചതാണ് എടുത്തുപറയാവുന്ന നടപടി.
എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ്.ഷാൻ കഴിഞ്ഞ ഡിസംബർ 18ന് രാത്രി എട്ടരയോടെ മണ്ണഞ്ചേരിയിൽ വച്ച് വെട്ടേറ്റ് 19ന് പുലർച്ചെ 12.45ന് ആശുപത്രിയിൽ മരിക്കുകയായിരുന്നു. ഇതിന് തിരിച്ചടിയായി 19ന് പുലർച്ചെ ആറരയോടെ ആലപ്പുഴ നഗരത്തിൽ ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസിനെ വീട്ടിൽ കയറി മാതാവിന് മുമ്പിലിട്ട് വെട്ടിക്കൊന്നു.
ഷാൻ വധക്കേസിൽ പിടിയിലായ 11 ആർ.എസ്.എസ് പ്രവർത്തകർക്കെതിരെയും കുറ്റപത്രം നൽകി. എന്നാൽ, ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ട് ആർ.എസ്.എസ് നേതാക്കൾ ഒളിവിലാണ്. രൺജിത്ത് വധക്കേസിൽ 15 എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെയാണ് കുറ്റപത്രം. ആകെയുള്ള 34 പ്രതികളിൽ മൂന്നു പേർ ഒളിവിലാണ്.
ചേർത്തല വയലാറിൽ ആർ.എസ്.എസ് പ്രവർത്തകൻ നന്ദുവിനെ വെട്ടിക്കൊന്നതിന്റെ തിരിച്ചടിയായിരുന്നു ഷാൻ കൊലപാതകം. ആലപ്പുഴയിലേതിന് സമാനമാണ് ഇപ്പോൾ പാലക്കാട്ടും നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |