കൊച്ചി: കോടഞ്ചേരിയിൽ മിശ്ര വിവാഹം കഴിച്ചതിന്റെ പേരിൽ വിവാദത്തിലായ ജോയ്സ്നയെ ഭർത്താവ് ഷെജിനൊപ്പം പോകാൻ അനുവദിച്ച് ഹൈക്കോടതി. വിദേശത്ത് ജോലി ചെയ്തിട്ടുള്ള, ഇരുപത്തിയാറ് വയസുള്ള ജോയ്സ്ന സ്വന്തമായി തീരുമാനമെടുക്കാനുള്ള പക്വതയുള്ള സ്ത്രീയാണെന്ന് കോടതി നിരീക്ഷിച്ചു.
യുവതിയുടെ പിതാവ് നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.
കോടതിക്ക് ഇടപെടാൻ പരിമിതിയുണ്ട്. ജോയ്സ്ന ഒരു തരത്തിലും അനധികൃതമായി കസ്റ്റഡിയിലാണെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
നേരത്തെ താമരശ്ശേരി കോടതിയിൽ ഹാജരായ ജോയ്സ്ന നിലപാടുകൾ വ്യക്തമാക്കിയിരുന്നു. തുടർന്ന് പിതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.മകളെ തടങ്കലിലാക്കിയെന്നായിരുന്നു പിതാവിന്റെ ആരോപണം.
എന്നാൽ ഷെജിന്റെ കൂടെ പോകാനാണ് താത്പര്യമെന്ന് യുവതി ഹൈക്കോടതിയിലും ആവർത്തിച്ചു. രക്ഷിതാക്കളെ ഇപ്പോൾ കാണാനുള്ള മാനസികാവസ്ഥയിലല്ലെന്ന് ജോയ്സ്ന പ്രതികരിച്ചു. "മാതാപിതാക്കളോട് ഇപ്പോൾ സംസാരിക്കാൻ താത്പര്യമില്ല. അവരെ ഇപ്പോൾ കാണുന്നില്ല. പിന്നീട് വിശദമായി സംസാരിച്ചോളാം." - യുവതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |