തിരുവനന്തപുരം: സ്നേഹത്തിന്റെ ഇഫ്താർ വിരുന്നൊരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ മാസ്കോട്ട് ഹോട്ടലിലായിരുന്നു മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്ന്. ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങളുൾപ്പെടെ നിരവധിപേർ വിരുന്നിന്റെ ഭാഗമായി. വഖഫ് ബോർഡ് ചർച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി നേരെ എത്തിയത് ഇഫ്താർ വിരുന്നിനായിരുന്നു. തുടർന്ന് അതിഥികളെ പിണറായി വിജയൻ, ഭാര്യ കമല വിജയൻ, മകൾ വീണ, കൊച്ചുമകൻ ഇഷാൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത വിവാദങ്ങൾ നിലനിൽക്കേ കോൺഗ്രസ് നേതാവ് കെ.വി. തോമസ് ഇഫ്താറിൻ പങ്കെടുത്തതും ശ്രദ്ധേയമായി. യു.ഡി.എഫിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം. വിൻസന്റ് എം.എൽ.എ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരാണ് പങ്കെടുത്തത്. ചടങ്ങിൽ കെ.വി. തോമസിനെ കണ്ടയുടൻ വി.ഡി. സതീശൻ ഹസ്തദാനം ചെയ്ത് കുശാലാന്വേഷണം നടത്തി. എൽ.ഡി.എഫ് എം.എൽ.എമാരോടൊപ്പമാണ് കെ.വി. തോമസ് ഇരിപ്പിടം പങ്കിട്ടത്. മുസ്ളിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി മകനുമായാണ് ഇഫ്താറിൽ പങ്കെടുക്കാൻ എത്തിയത്. എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരജാൻ ലീഗിനെ പരോക്ഷമായി എൽ.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത മട്ടിൽ മാദ്ധ്യമങ്ങളോട് സംസാരിച്ചതിന് പിന്നാലെ കുഞ്ഞാലിക്കുട്ടി ഇഫ്താറിൽ പങ്കെടുക്കാനായി മലപ്പുറത്ത് നിന്നെത്തിയതും ശ്രദ്ധേയമായിരുന്നു. മന്ത്രിമാരായ എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, സജി ചെറിയാൻ, ആന്റണി രാജു, വി. ശിവൻകുട്ടി, കെ.എൻ. ബാലഗോപാൽ, വി.എൻ. വാസവൻ, ജെ. ചിഞ്ചുറാണി, വീണാ ജോർജ്, ആർ. ബിന്ദു ,ജി.ആർ. അനിൽ, പി.എ. മുഹമ്മദ് റിയാസ്, അബ്ദുറഹ്മാൻ, കെ. രാജൻ, അഹമ്മദ് ദേവർകോവിൽ, കെ. കൃഷ്ണൻകുട്ടി, സ്പീക്കർ എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി വി.പി. ജോയി, എം.എൽ.എമാർ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ഡി.ജി.പി അനിൽകാന്ത്, ഡി.ജി.പി ബി. സന്ധ്യ, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, പ്രഭാവർമ്മ, പാളയം ഇമാം ശുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് നെറ്റോ, വിവിധ വകുപ്പ് മേധാവിമാർ, ഉദ്യോഗസ്ഥർ, സാമൂഹ്യസാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഒഴിവാക്കാനാകാത്ത മറ്റ് ചടങ്ങുകൾ ഉണ്ടായതിനാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇഫ്താറിൽ പങ്കെടുത്തില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |