കൊല്ലം: മുൻ മന്ത്രിയും കേരള കോൺഗ്രസ് (ബി) ചെയർമാനുമായിരുന്ന ആർ. ബാലകൃഷ്ണപിള്ളയുടെ സ്വത്ത് വീതംവച്ചതുമായി ബന്ധപ്പെട്ട് മക്കളുടെ തർക്കം പരിഹരിക്കാൻ കൊട്ടാരക്കര ലീഗൽ സർവീസ് അതോറിട്ടിക്കുമായില്ല. കഴിഞ്ഞ ദിവസം കെ.ബി. ഗണേശ്കുമാറിനെയും സഹോദരിമാരെയും അതോറിട്ടി വിളിച്ചുവരുത്തി നടത്തിയ മദ്ധ്യസ്ഥ ചർച്ച പരാജയപ്പെടുകയായിരുന്നു. കൊട്ടരക്കര സബ് കോടതിയുടെ നിർദ്ദേശപ്രകാരമായിരുന്നു ചർച്ച. ചർച്ചയുടെ വിവരം കോടതിയിൽ അറിയിക്കും.
ആർ. ബാലകൃഷ്ണപിള്ളയുടെ പേരിലുണ്ടായിരുന്ന കോടികളുടെ സ്വത്തിൽ മൂന്നിലൊരു ഭാഗം വേണമെന്നാവശ്യപ്പെട്ട് മൂത്ത മകൾ ഉഷ മോഹൻദാസ് നൽകിയ കേസിലാണ് അഭിഭാഷകൻ സതീഷ് ചന്ദ്രന്റെ മദ്ധ്യസ്ഥതയിൽ ചർച്ച നടന്നത്. വാളകത്തെയും കൊട്ടാരക്കരയിലെയും സ്വത്തുക്കളിൽ കൂടുതൽ ഭാഗം വേണമെന്നാണ് ഉഷയുടെ ആവശ്യം.
എന്നാൽ, വിൽപത്രത്തിലെ സ്വത്തുക്കളേ നൽകാനാകൂവെന്ന് ഗണേശ്കുമാർ നിലപാടെടുത്തു. വിൽപത്രം വ്യാജമാണെന്നും റദ്ദാക്കണമെന്നുമാണ് ഉഷ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി തന്നെ തീർപ്പാക്കട്ടെയെന്ന് മദ്ധ്യസ്ഥ ചർച്ചയിലും ഉഷ ആവർത്തിച്ചു. വിൽപത്രം പിള്ള തയ്യാറാക്കിയതാണെന്നാണ് ഇളയമകൾ ബിന്ദു ബാലകൃഷ്ണൻ പറഞ്ഞത്.
കണ്ണായ 50 ഏക്കർ, 270 പവൻ,
സ്കൂളുകൾ, ബി.എഡ് കോളേജ്
വാളകം, കൊട്ടാരക്കര, അറയ്ക്കൽ, ചക്കുവരയ്ക്കൽ, ഇടമുളയ്ക്കൽ വില്ലേജുകളിലെ 29 ഇടങ്ങളിലായി കോടികൾ വില മതിക്കുന്ന 50 ഏക്കർ
കൊടൈക്കനാലിൽ ഇരുനില കെട്ടിടം, വാളകത്ത് രാമവിലാസം ഹയർ സെക്കൻഡറി സ്കൂളും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളും
മാർത്താണ്ഡൻകര തിങ്കൾക്കരിക്കത്ത് സ്കൂൾ, അറയ്ക്കൽ വില്ലേജിൽ രാമവിലാസം ബി.എഡ് കോളേജ്
270 പവന്റെ സ്വർണാഭരണങ്ങളും പിള്ളയ്ക്കുണ്ടെന്നാണ് ഉഷ മോഹൻദാസ് കോടതിയിൽ നൽകിയിരിക്കുന്ന സത്യവാങ്മൂലം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |