തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷയുടെ പുതുക്കിയ പരീക്ഷാ മാന്വൽ പ്രകാരം ഓരോ അദ്ധ്യാപകനും മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം കുറച്ചതായി മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബയോളജി, മ്യൂസിക് ഒഴികെയുള്ള വിഷയങ്ങൾക്ക് രാവിലെയും വൈകിട്ടുമായി 17 വീതം ആകെ 34 പേപ്പറുകൾ മൂല്യനിർണയം നടത്തണമെന്നായിരുന്നു പരിഷ്‌കരിച്ച മാനുവലിലെ നിർദ്ദേശം. ഇത് 15 വീതം മൊത്തം 30 ആയി കുറച്ചു. ബോട്ടണി, മ്യൂസിക് വിഷയങ്ങൾക്ക് രണ്ട് സെഷനുകളിലായി 25 വീതം ആകെ 50 പേപ്പറുകൾ മൂല്യനിർണയം നടത്തേണ്ടത് 22 വീതം ആകെ 44 പേപ്പറുകളായും ചുരുക്കി. ചില അദ്ധ്യാപക സംഘടനകൾ വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശപ്രകാരമാണ് എണ്ണം പുനർനിശ്ചയിച്ചത്. മൂല്യനിർണയത്തിനുള്ള പ്രതിഫലത്തുക ഉയർത്താനുള്ള ശുപാർശ സർക്കാർ പരിഗണിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മേയ് രണ്ടാമത്തെ ആഴ്ച മുതൽ അവസാനത്തെ ആഴ്ച വരെ ഒന്ന് മുതൽ 10 വരെയുള്ള 1.30 ലക്ഷം അദ്ധ്യാപകർക്ക് പരിശീലനം നൽകും. എൽ.പി വിഭാഗത്തിലെ 58,000 അദ്ധ്യാപകർക്കും
യു.പി, ഹൈസ്‌കൂൾ വിഭാഗത്തിലെ 40,000 അദ്ധ്യാപകർക്കുമാണ് പരിശീലനം. പ്ളസ് ടു/വി.എച്ച്.എസ്.ഇ അദ്ധ്യാപകർക്ക് സ്‌കൂൾ തുറക്കുന്ന മുറയ്‌ക്ക് പരിശീലനം നൽകും.
കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ ഫയൽ അദാലത്ത് നടത്തും. ഇതിന്റെ സംസ്ഥാനതല ഉത്ഘാടനം മേയ് 9ന് പരീക്ഷാഭവനിൽ നടക്കും. തുടർന്ന് എല്ലാ ജില്ലാ ഓഫീസുകളിലും സെക്രട്ടറിയേറ്റിലെ പൊതുവിദ്യാഭ്യാസ സെക്ഷനുകളിലും വകുപ്പിലെ കേന്ദ്ര ഓഫീസുകളിലും അദാലത്തുകൾ നടത്തും. എയ്‌ഡഡ് സ്‌കൂളുകളിലെ നിയമാനംഗീകാരം സംബന്ധിച്ച് പരാതികൾ പരിഹരിക്കുന്നതിന് സമന്വയ സോഫ്റ്റ്‌വെയർ പരിഷ്‌കരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |