ന്യൂഡൽഹി: എൽ.ഐ.സിയുടെ പ്രാരംഭ ഓഹരി വില്പനയിലൂടെ (ഐ.പി.ഒ) വിറ്റഴിക്കാനുള്ള ഓഹരികൾ മുൻനിശ്ചയിച്ച 5 ശതമാനത്തിൽ നിന്ന് 3.5 ശതമാനത്തിലേക്ക് കുറയ്ക്കാൻ ഡയറക്‌ടർ ബോർഡിന്റെ അംഗീകാരം. നിലവിൽ കമ്പനിയുടെ 100 ശതമാനം ഓഹരികളും കേന്ദ്രത്തിന്റെ കൈവശമാണ്. 5 ശതമാനം ഓഹരികൾ ഐ.പി.ഒയിലൂടെ വിറ്റഴിച്ച് എൽ.ഐ.സിയെ ഓഹരിവിപണിയിൽ ലിസ്‌റ്റ് ചെയ്യാനായിരുന്നു ആദ്യനീക്കം.
പ്രതികൂല സാഹചര്യങ്ങളാലാണ് ലക്ഷ്യം വെട്ടിക്കുറച്ചത്. സമാഹരണലക്ഷ്യം ഇതോടെ 60,000 കോടി രൂപയിൽ നിന്ന് 21,000 കോടി രൂപയായി ചുരുങ്ങും. ഡിമാൻഡ് ഉണ്ടെങ്കിൽ 'ഗ്രീൻ ഷൂ" ഓപ്‌ഷൻ പ്രകാരം 9,000 കോടി രൂപയുടെ ഓഹരികൾ കൂടി വിറ്റഴിക്കാം; അതുവഴി മൊത്തം 30,000 കോടി രൂപയും നേടാം. നടപ്പുവർഷം പൊതുമേഖലാ ഓഹരിവില്പനയിലൂടെ കേന്ദ്രം ആകെ ലക്ഷ്യമിടുന്നത് 65,000 കോടി രൂപയാണ്. ഇതിന്റെ മുഖ്യപങ്കും പ്രതീക്ഷിച്ചിരുന്നത് എൽ.ഐ.സി ഐ.പി.ഒ വഴിയും. ലക്ഷ്യം നേടാനായി നടപ്പുവർഷം തന്നെ എൽ.ഐ.സിയുടെ രണ്ടാംഘട്ട ഐ.പി.ഒയും കേന്ദ്രം സംഘടിപ്പിച്ചേക്കും.
വില്പന മേയ് ആദ്യം
സെബിക്ക് സമർപ്പിച്ച അപേക്ഷപ്രകാരം (ഡി.ആർ.എച്ച്.പി) മേയ് 12നകം എൽ.ഐ.സിയുടെ ഐ.പി.ഒ നടത്തണം. മേയ് ആദ്യവാരം ഐ.പി.ഒ സംഘടിപ്പിക്കാനാണ് ഇപ്പോൾ ശ്രമം.
പണസമാഹരണമല്ല, എൽ.ഐ.സിയെ ഓഹരിവിപണിയിൽ ലിസ്‌റ്റ് ചെയ്യുകയാണ് സുപ്രധാന ലക്ഷ്യമെന്ന് കേന്ദ്രം പ്രതികരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |