കുറ്റിയിടലിന് സംരക്ഷണമൊരുക്കി സി.പി.എം പ്രവർത്തകർ, സമരക്കാർക്ക് നേരെ കൈയേറ്റം
കണ്ണൂർ: സിൽവർ ലൈൻ പദ്ധതിക്കായുള്ള കല്ലിടലിനെതിരെ സി.പി.എം, കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം.
നഗരത്തിൽ നിന്നും പത്തു കിലോമീറ്റർ മാറി നാടാലിൽ ഇന്നലെ രാവിലെ സർവ്വേ നടപടികൾ പൊലീസ് സംരക്ഷണയിൽ പുരോഗമിക്കുന്നതിനിടെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. ഇവരെ പൊലീസ് നീക്കം ചെയ്തതിനു പിന്നാലെ എടക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്ഥലത്ത് സി.പി.എം പ്രവർത്തകർ കുറ്റിയിടലിന് സംരക്ഷണമൊരുക്കി എത്തുകയും സംഘർഷാവസ്ഥ രൂപപ്പെടുകയുമായിരുന്നു. ഇരുവിഭാഗവും തമ്മിൽ ഉന്തും തള്ളും ഉണ്ടായെങ്കിലും പൊലീസ് ഇടപെട്ട് ഇരുകൂട്ടരേയും പിരിച്ചുവിട്ടു.
കോൺഗ്രസുകാരെ കൈയേറ്റം ചെയ്ത രണ്ടു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ ചൊല്ലി സി.പി.എം നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി. ഉച്ചയ്ക്കുശേഷം സർവേ തുടരുമ്പോൾ സി.പി.എം പ്രവർത്തകർ പ്രദേശവാസികളോട് സംസാരിച്ചു. ഇതോടെ പരസ്യമായി പ്രതിഷേധിക്കാനോ പ്രതികരിക്കാനോ വീട്ടുകാരാരും തയാറായില്ല.
സംഘർഷത്തിനും പ്രതിഷേധത്തിനും ഇടയിലും കല്ലിടൽ പുരോഗമിക്കുകയാണ്. വികസനത്തിനായി വീടും സ്ഥലവും വിട്ടുകൊടുക്കാൻ ആളുകൾ തയ്യാറാണെങ്കിൽ അതിനെ അട്ടിമറിക്കാൻ ആരേയും അനുവദിക്കില്ലെന്നും കണ്ണൂർ നഗരത്തിൽ നിന്നുള്ള കോൺഗ്രസുകാരാണ് പ്രതിഷേധത്തിനായി നാടാലിലേക്ക് വരുന്നതെന്നും സി.പി.എം പ്രവർത്തകർ പറഞ്ഞു.
സി.പി.എം അനുഭാവികളുടെ സ്ഥലങ്ങളിൽ കുറ്റിയിടുന്നത് തടയാൻ ചെന്നവരേയാണ് പ്രദേശത്തെ സംഘടിതരായ സി.പി.എം പ്രവർത്തകർ കൈയേറ്റം ചെയ്തും അസഭ്യം പറഞ്ഞും വിരട്ടിയോടിച്ചത്. യു.ഡി.എഫ് നേതാക്കളായ സുരേശൻ, ഇബ്രാഹിം, ഹമീദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എടക്കാട് എസ്.ഐ യുടെ നേതൃത്വത്തിലാണ് വൻ പൊലീസ് സുരക്ഷ ഇവിടെ ഒരുക്കിയത്. വരും ദിനങ്ങളിലും ഈ പ്രദേശത്ത് കുറ്റിയിടൽ തുടരുമെന്ന് കെ റെയിൽ അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |