മലപ്പുറം: ഇടവിട്ടുള്ള മഴയും വെയിലും ജലജന്യരോഗങ്ങളുടെയും പകർച്ച വ്യാധികളുടെയും വ്യാപനത്തിന് വഴിയൊരുക്കുന്നു. ഡെങ്കി ലക്ഷണങ്ങളോടെ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലായി രണ്ടാഴ്ചക്കിടെ ഒമ്പത് പേർ ചികിത്സ തേടി. ഈ മാസം ആകെ 12 പേരാണ് ചികിത്സ തേടിയത്. എലിപ്പനി ലക്ഷണങ്ങളോടെ അഞ്ച് പേരും ചികിത്സയിലുണ്ട്. ഈഴവത്തിരുത്തി, ആലിപ്പറമ്പ, തൃപ്പനച്ചി, തിരുന്നാവായ എന്നിവിടങ്ങളിലാണ് എലിപ്പനി സ്ഥീരികരിച്ചിട്ടുള്ളത്. സമീപ ജില്ലയായ പാലക്കാടിൽ എലിപ്പനി, ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വലിയ തോതിൽ കൂടിയിട്ടുണ്ട്. സംസ്ഥാനാടിസ്ഥാനത്തിൽ തന്നെ രോഗ ബാധിതരുടെ എണ്ണം വർദ്ധിച്ചതോടെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. ഇടവിട്ടുള്ള മഴ വെള്ളം കെട്ടിക്കിടക്കാനും ഇതിൽ ഡെങ്കി കൊതുകുകളുടെ വളർച്ചയ്ക്കും സഹായകമാവുന്നുണ്ട്. പരിസര ശുചീകരണത്തിൽ ശ്രദ്ധയേകണമെന്നും ചിരട്ട, ചെടിച്ചട്ടി എന്നിവയിലടക്കം വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
നിസ്സാരനല്ല ഡെങ്കിപ്പനി
ശക്തമായ പനിയും തലവേദനയും, പേശിവേദന, സന്ധിവേദന, ഛർദ്ദി, വയറിളക്കം, വയറുവേദന എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. കൊതുക് കടി കൊണ്ട് നാല് മുതൽ 10 ദിവസത്തിനുള്ളിലാണ് പനി തുടങ്ങുക. കുട്ടികൾ, വയോധികർ, ഗർഭിണികൾ, മറ്റ് അസുഖങ്ങളുള്ളവർ എന്നിവരിൽ രക്തസ്രാവമുണ്ടാകുന്ന ഡെങ്കി ഹെമറേജിക് ഫീവർ, രക്തസമ്മർദ്ദം കുറയുന്ന ഡെങ്കിഷോക്ക് സിൻഡ്രോം എന്നിവയ്ക്ക് സാദ്ധ്യതയുണ്ട്. ഇത് ആരോഗ്യസ്ഥിതിയെ ഗുരുതരമാക്കിയേക്കാം. ശക്തമായ വയറുവേദന, ഛർദ്ദി, ശ്വാസതടസം, നീരുവയ്ക്കൽ, തളർച്ച, മോണയിൽ നിന്ന് രക്തസ്രാവം, ചോര ഛർദ്ദിക്കുക എന്നിവ രോഗം ഗുരുതരമായതിന്റെ ലക്ഷണങ്ങളാണ്.
എലിപ്പനി ലക്ഷണങ്ങൾ
കണ്ണിന് മഞ്ഞനിറം, രക്തസ്രാവം, തുട, പേശിവേദന, പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, തലവേദന, വിറയൽ, ത്വക്കിനും കണ്ണുകൾക്കും മഞ്ഞനിറമുണ്ടാകുക, മൂത്രം മഞ്ഞനിറത്തിൽ പോകുക എന്നീ ലക്ഷണങ്ങൾ കണ്ടേക്കാം.
ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
കെട്ടിനിൽക്കുന്ന വെള്ളത്തിൽ ഇറങ്ങാതിരിക്കുക, ഇത്തരം ജോലികളിൽ ഏർപ്പെടുന്നവർ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കുക. ആഹാരപദാർഥങ്ങൾ അടച്ചുസൂക്ഷിക്കുക, തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുക.
കുറഞ്ഞു, പിന്നെ കൂടി
ഈ മാസം തുടക്കത്തിൽ വൈറൽ പനി ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നെങ്കിലും വേനൽ മഴയെത്തിയതോടെ വീണ്ടും രോഗബാധിതരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി ശരാശരി 750 പേർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്. ഈമാസം ഇതുവരെ 13,761 പേരാണ് ചികിത്സ തേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |