തൃശൂർ: റീനയ്ക്ക് അദ്ധ്യാപനം പ്രാണൻ പോലെയാണ്. പക്ഷേ പുന്നയൂർക്കുളം പെരിയമ്പലം റീനയ്ക്ക് സ്വകാര്യ സ്‌കൂളിൽ നിന്ന് കിട്ടിയത് തുച്ഛവരുമാനമാണ്. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ കഴിയാതായപ്പോൾ ഏഴ് വർഷത്തെ ഹിന്ദി അദ്ധ്യാപികയുടെ ജോലി ഉപേക്ഷിച്ച് സ്വന്തം കൈപ്പുണ്യം പരീക്ഷിക്കാനുറച്ചു. അങ്ങനെ തുടങ്ങിയ അച്ചാർ നിർമ്മാണം ക്‌ളിക്കായി.
കൂടെ ഹെയർ ഓയിലും ഉണ്ടാക്കാൻ തുടങ്ങി. ഒഴിവു സമയത്ത് ചെയ്യുന്ന ജോലിയിൽ നിന്ന് ഇപ്പോൾ പ്രതിമാസം ചുരുങ്ങിയത് 15,000 രൂപ ലഭിക്കും. കവയിത്രി കൂടിയായ റീനയ്ക്ക് എഴുത്ത് തുടരാം. വീട്ടുകാര്യങ്ങളും നോക്കാം. സ്ഥിരം ജോലിക്കായി വലിയ തുക മുടക്കാനില്ലായിരുന്നു. ആരോഗ്യപ്രശ്‌നം കാരണം പി.എസ്.സി എഴുതാനും കഴിഞ്ഞില്ല. അച്ചാർ നിർമ്മാണത്തിനിടയിലും തുല്യതാ ക്‌ളാസും ട്യൂഷനുമെടുക്കുന്നു. സമൂഹമാദ്ധ്യമങ്ങൾ വഴി കിട്ടുന്ന ഓർഡർ അനുസരിച്ച് തനിച്ചാണ് നിർമ്മാണം. ഭർത്താവ് രാജേഷ് കൃഷിക്കാരനാണ്. രണ്ടു മക്കൾ.
അച്ചാർ പലവിധം
മാങ്ങ, നാരങ്ങ, കാരറ്റ് , ബീറ്റ്‌റൂട്ട് , ഉണക്കമാങ്ങ, മീൻ തുടങ്ങി ബീഫ് അച്ചാർ വരെ ഉണ്ടാക്കും. ഓർഡറിന് അനുസരിച്ച് എവിടേക്കും അയച്ചുകൊടുക്കും. ആവശ്യത്തിന് അനുസരിച്ചേ ഉണ്ടാക്കാറുള്ളൂ. മായമില്ലാത്ത വസ്തുക്കൾ കൊണ്ടാണ് നിർമ്മിക്കുന്നത് എന്നതിനാൽ ദീർഘകാലം കേടുകൂടാതിരിക്കും. അര കിലോയ്ക്ക് 200 മുതൽ 500 രൂപ വരെയാണ് അച്ചാർ വില. ഹെയർ ഓയിൽ 100 മില്ലിക്ക് 200 രൂപ. ലോക്ക്ഡൗൺ തുടങ്ങിയപ്പോഴാണ് അച്ചാർ നിർമ്മാണത്തിൽ കൂടുതൽ ശ്രദ്ധിച്ചത്.
അക്ഷരങ്ങൾ കൂട്ട്
പഠനകാലത്ത് തുടങ്ങിയതാണ് കവിതയോടും കഥയോടുമുള്ള ഇഷ്ടം. മൂന്ന് പുസ്തകങ്ങളെഴുതി. 2016ൽ ആദ്യപുസ്തകം പ്രണയാക്ഷരം പ്രസിദ്ധീകരിച്ചു. മറ്റുള്ളവ: സ്വപ്നങ്ങൾക്ക് ചിറകു തുന്നുന്നവർ (കഥകൾ), വരൂ നമുക്ക് ഇത്തിരി നേരം പ്രണയം പങ്കിടാം (കുറിപ്പുകൾ). ഗ്‌ളാസ്, മ്യൂറൽ പെയിന്റിംഗും വിവാഹ സാരികളിൽ ഡിസൈനും ചെയ്തുകൊടുക്കും.
അദ്ധ്യാപികയുടെ സ്ഥിരം ജോലിയില്ലെന്ന് കരുതി തളർന്നില്ല. അച്ചാറിനെക്കുറിച്ചുള്ള നല്ല അഭിപ്രായം പ്രോത്സാഹനമാണ്. എല്ലാ അച്ചാറും അഞ്ച് ബോട്ടിൽ വച്ചും സ്ഥിരമായും വാങ്ങുന്നവരുണ്ട്. സൂററ്റിൽ നിന്നു വരെ വാങ്ങുന്നവരുണ്ട്.
റീന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |