തിരുവനന്തപുരം, പാലക്കാട് : ഇക്കഴിഞ്ഞ പ്ളസ് ടു പരീക്ഷയുടെ കെമിസ്ട്രി ചോദ്യപേപ്പർ കടുകട്ടിയായതിനാൽ കുട്ടികൾക്ക് ഇളവു കിട്ടുന്ന തരത്തിൽ അദ്ധ്യാപകർ തയ്യാറാക്കി ഹയർ സെക്കൻഡറി പരീക്ഷാവിഭാഗം ജോയിന്റ് ഡയറക്ടർക്ക് സമർപ്പിച്ച ഉത്തരസൂചിക ചവറ്റുകുട്ടയിലിട്ടു. പകരം, ചോദ്യപേപ്പർ തയ്യാറാക്കിയവരുടെ തന്നെ ഉത്തരസൂചിക വാല്യുവേഷൻ ക്യാമ്പുകളിൽ എത്തിച്ചതോടെ അദ്ധ്യാപകർ മൂല്യനിർണയം ബഹിഷ്കരിച്ചു.
സ്റ്റേറ്റ് സിലബസിൽ പഠിക്കുന്നവർക്ക് മാർക്ക് കുറയ്ക്കാൻ കരുതിക്കൂട്ടിയുള്ള നീക്കമാണെന്നിതെന്ന് അദ്ധ്യാപകർ ആരോപിക്കുന്നു. കഴിഞ്ഞ വർഷത്തെ പ്ളസ്‌വൺ കെമിസ്ട്രി പരീക്ഷയും കടുപ്പമായിരുന്നു. പ്ളസ്ടുവിനും ആവർത്തിക്കുമ്പോൾ വിജയികളുടെ എണ്ണത്തിൽ ഗണ്യമായ കുറവു സംഭവിക്കുമെന്ന് അദ്ധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
കെമിസ്ട്രി പരീക്ഷയിൽ നോൺ ഫോക്കസ് ഏരിയയിൽ നിന്നു പോലും കടുപ്പമേറിയ ചോദ്യങ്ങളായിരുന്നു. ചില ചോദ്യങ്ങളിൽ തെറ്റും കടന്നുകൂടി. തുടർന്ന് എറണാകുളത്തു നടന്ന സ്കീം ഫൈനലൈസേഷനിൽ പത്തു മാർക്കോളം ഇളവ് നൽകുന്ന രീതിയിൽ ഉത്തരസൂചിക തയ്യാറാക്കി അദ്ധ്യാപകർ സമർപ്പിക്കുകയായിരുന്നു.
ഇന്നലെ രാവിലെ പാലക്കാട് ചെറുപ്പുളശേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലാണ് ആദ്യം ബഹിഷ്കരണമുണ്ടായത്. തിരുവനന്തപുരത്ത് ആറ്റിങ്ങലും മോഡൽ സ്കൂളിലും ബഹിഷ്കരണം നടന്നു.
14 ജില്ലകളിലെയും അദ്ധ്യാപകർ കൂടിയാലോചിച്ച് തയ്യാറാക്കിയ ഉത്തരസൂചിക തന്നെ ഉപയോഗിക്കണമെന്നാണ് ആവശ്യം.
ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സ്‌റ്റാറ്റിസ്‌റ്റിക്സ്,ഹോം സയൻസ്, ജേർണലിസം, ഗാന്ധിയൻ സ്റ്റഡീസ്, ഇക്കണോമിക്സ് ഒഴികെയുള്ള വിഷയങ്ങളുടെ മൂല്യനിർണയമാണ് ഇന്നലെ ആരംഭിച്ചത്.
അദ്ധ്യാപകർ നൽകിയ ഉത്തരസൂചിക കൂടുതൽ മാർക്ക് അനർഹമായി നൽകാവുന്ന രീതിയിലാണ് ക്രമീകരിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് 12 പേർക്ക് മെമ്മോ നൽകി. വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെ. വകുപ്പു മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് തുടർനടപടി കൈക്കൊണ്ടിട്ടുണ്ട്.
- കെ.ജീവൻ ബാബു,
പൊതു വിദ്യാഭ്യാസ ഡയറക്ടർ
പരീക്ഷാ വിഭാഗം സെക്രട്ടറി നടത്തുന്ന ഏകപക്ഷീയ നടപടികൾക്കെതിരെ അന്വേഷണം വേണം.
എസ്. മനോജ്
ജനറൽ സെക്രട്ടറി, എ.എച്ച്.എസ്.ടി.എ
ഇപ്പോൾ കിട്ടിയ ഉത്തരസൂചിക വച്ച് മൂല്യനിർണയം നടത്തിയാൽ ഭൂരിഭാഗവും പരാജയപ്പെടും. സർക്കാർ ഇടപെടണം.
ധന്യ, അദ്ധ്യാപിക, വല്ലപ്പുഴ ഹയർ സെക്കൻഡറി സ്‌കൂൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |