പത്തനംതിട്ട : ശബരിമല സ്ഥിതി ചെയ്യുന്ന ജില്ലയിൽ നടക്കുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിൽ ശബരിമലയിൽ ദർശനം നടത്തിയ എം എൽ എയ്ക്ക് രൂക്ഷ വിമർശനം. കോന്നി എം എൽ എയായ കെ യു ജനീഷ്‌കുമാറിനെയാണ് സമ്മേളനത്തിനെത്തിയ പ്രതിനിധികൾ വിമർശിച്ചത്. സന്നിധാനത്ത് പോയി കൈക്കൂപ്പി നിൽക്കുന്നതിലൂടെ എന്ത് സന്ദേശമാണ് എം എൽ എ നൽകുന്നതെന്ന ചോദ്യമുയർന്നു. ഡി വൈ എഫ് ഐയുടെ കേന്ദ്ര കമ്മിറ്റി അംഗത്തിൽ നിന്നും ഇത്തരമൊരു സമീപനമല്ല ഉണ്ടാവേണ്ടതെന്നും കോഴിക്കോട് നിന്നുള്ള പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. വിമർശനത്തെ മറ്റ് സ്ഥലങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു
റഹീമിനും വിമർശനം
ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എഎ റഹീമിനെതിരെയും മുൻ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസിന്റെയും പേരെടുത്ത് പറഞ്ഞായിരുന്നു ചില പ്രതിനിധികളുടെ വിമർശനം. സ്വന്തം അനുയായികളെ സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമമെന്നും ഇത് സംഘടനയുടെ സ്വതന്ത്രമായ പ്രവർത്തന മുന്നേറ്റത്തിന് തടസമാകുമെന്നും വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച്ച് വിമർശനമുയർന്നു.
പത്തനംതിട്ടിയിൽ ഡിവൈഎഫ്‌ഐയെ നിയന്ത്രിക്കുന്നത് സിപിഎം ആണ്. ഇത് സംഘടനയുടെ സ്വതന്ത്ര പ്രവർത്തനത്തെ ഉൾപ്പെടെ ബാധിക്കുന്ന വിഷയമാണ്. ആലപ്പുഴയിൽ മെമ്പർഷിപ്പിൽ ഗണ്യമായ കുറവുണ്ടായി. സ്ത്രീകളെ സംഘടനയുടെ മുൻനിരയിലേയ്ക്കും യൂണിറ്റ് കമ്മിറ്റിയുടെ ഭാരവാഹികളായും കൊണ്ടുവരണമെന്ന നിർദേശം സംസ്ഥാനത്തിന്റെ പലഭാഗത്തും നടപ്പായില്ല എന്ന കാര്യത്തിലും വിമർശനമുയർന്നു. ഘടകകക്ഷി മന്ത്രിമാർക്കെതിരെയും പ്രതിനിധികൾ വിമർശനമുന്നയിച്ചു. വൈദ്യുതി, ഗതാഗത വകുപ്പിന്റെ പ്രവർത്തനങ്ങൾ ശരിയായ ദിശയിലല്ല. മാനേജ്‌മെന്റിനെ നിലയ്ക്ക് നിർത്താൻ മന്ത്രിമാർക്കാകുന്നില്ല. രണ്ടാം പിണറായി സർക്കാർ ഭരിക്കുമ്പോഴും ഇടതുപക്ഷത്തിന്റെ പൊലീസ് നയം ചില പൊലീസുകാർക്ക് ഇനിയും അറിയില്ല എന്നും മലപ്പുറത്ത് നിന്നുള്ള പ്രതിനിധികൾ വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |