തിരുവനന്തപുരം: ദീർഘനാളായി സമരം ചെയ്യുന്ന കെ.എസ്.ഇ.ബിയിലെ ഇടത് അനുകൂല ഒാഫീസേഴ്സ് അസോസിയേഷൻ ഒടുവിൽ ഒത്തുതീർപ്പിന് വഴങ്ങി. സമരത്തിന്റെ പേരിൽ മാനേജ്മെന്റ് സ്വീകരിച്ച അച്ചടക്കനടപടിയും സ്ഥലംമാറ്റവും നേതാക്കൾ അംഗീകരിക്കും. ഇന്നലെ എറണാകുളത്ത് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടിയുമായി നടത്തിയ അനൗദ്യോഗിക കൂടികാഴ്ചയിലാണിത്.
അസോസിയേഷൻ പ്രസിഡന്റ് എം.ജി.സുരേഷ് കുമാർ, ജനറൽ സെക്രട്ടറി ബി.ഹരികുമാർ, വെൽഫയർ ഫണ്ട് ചെയർപേഴ്സൺ ജാസ്മിൻബാനു എന്നിവർ സ്ഥലംമാറ്റപ്പെട്ട സ്ഥലത്ത് ഇന്ന് ജോലിയിൽ പ്രവേശിക്കും. മാനേജ്മെന്റ് നൽകിയ അച്ചടക്ക നോട്ടീസിന് മൂവരും ഇന്നലെ മറുപടി നൽകി. സമരംശക്തമാക്കുന്നതിന്റെ ഭാഗമായി ചട്ടപ്പടി ജോലിസമരവും അനിശ്ചിതകാല നിരാഹാര സമരവും നടത്താനിരിക്കെയാണ് ഇന്നലെ മന്ത്രിയുമായി കൂടിക്കാഴ്ച നടന്നത്. മേയ് 5ന് മന്ത്രിയും കെ.എസ്.ഇ.ബി.ചെയർമാനും ഉൾപ്പെടെയുള്ളവർ അസോസിയേഷൻ നേതാക്കളുമായി ഒൗപചാരിക ചർച്ച നടത്തും.
സുരേഷ്‌കുമാറിനെ പെരിന്തൽമണ്ണയിലേക്കും ഹരികുമാറിനെ പാലക്കാട് ആന്റി തെഫ്റ്റ് സ്‌ക്വാഡിലേക്കും ജാസ്മിൻ ബാനുവിനെ പത്തനംതിട്ടയിലെ സീതത്തോട്ടിലേക്കുമാണ് സ്ഥലംമാറ്റിയത്. ലീവ് നൽകാതെ ജോലിയിൽ നിന്ന് വിട്ടുനിന്നതിന്റെ പേരിൽ ജാസ്മിൻബാനുവിനെ സസ്പെൻഡ് ചെയ്തതിനെ ചൊല്ലി ഏപ്രിൽ 5 മുതലാണ് സമരം തുടങ്ങിയത്.
2 പേർക്ക് തലസ്ഥാനത്തേക്ക് മാറ്റി നൽകും
തിരുവനന്തപുരത്തിന് പുറത്തേക്ക് സ്ഥലംമാറ്റപ്പെട്ട രണ്ടുപേർക്ക് തിരുവനന്തപുരത്തുതന്നെ നിയമനം നൽകാനും ധാരണായി. തിരുവനന്തപുരത്തിന് പുറത്തേക്ക് സ്ഥലംമാറ്റിയത് അസോസിയേഷന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് നേതാക്കൾ മന്ത്രിയെ ധരിപ്പിച്ചതിനെത്തുടർന്നാണിത്.
എന്നാൽ, ഇത് അഞ്ചിന് നടക്കുന്ന ചർച്ചയ്ക്ക് ശേഷമാകും പ്രഖ്യാപിക്കുക.അച്ചടക്ക നടപടി നോട്ടീസിന് ചെയർമാൻ നൽകിയ സമയപരിധിയായ 30ന് മുമ്പ് മറുപടി നൽകിയാൽ അത് പരിഗണിച്ച് നടപടികൾ അവസാനിപ്പിക്കും. ജീവനക്കാരേയും ഒാഫീസർമാരേയും പൊതുവായി ബാധിക്കുന്ന കാര്യങ്ങൾ സംഘടനാപ്രതിനിധികളുമായി ചർച്ച നടത്താനും ധാരണയായി. സമരം പൂർണമായി പിൻവലിക്കുന്നതും അഞ്ചിനുള്ള ചർച്ചയ്ക്കുശേഷം പ്രഖ്യാപനമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |