തിരുവനന്തപുരം: മുന്നൂറ് കിടക്കകളുള്ള ആശുപത്രിയും അഞ്ചേക്കർ ഭൂമിയുമുണ്ടെങ്കിൽ പുതിയ മെഡിക്കൽ കോളേജിന് സംസ്ഥാന സർക്കാർ എൻ.ഒ.സി നൽകും.നഴ്സിംഗ്, പാരാമെഡിക്കൽ കോളേജുകൾക്കും അനുമതി നൽകും. സ്വാശ്രയ മേഖലയിൽ പുതിയ കോളേജുകൾ വേണ്ടെന്നായിരുന്നു സർക്കാർ നയം. ആരോഗ്യ സർവകലാശാല താമസിയാതെ അപേക്ഷ ക്ഷണിക്കും. സംസ്ഥാനത്തിന്റെയും ആരോഗ്യസർവകലാശാലയുടെയും അനുമതിയുണ്ടെങ്കിലേ മെഡിക്കൽ കമ്മിഷന്റെ അംഗീകാരം ലഭിക്കൂ.
വിദ്യാർത്ഥികൾ എം.ബി.ബി.എസ് പഠനത്തിന് 51രാജ്യങ്ങളിലേക്ക് പോകുന്നതായി 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നയംമാറ്റം.
നേപ്പാളിൽ മുതൽ ഒന്നരലക്ഷം മാത്രം ജനസംഖ്യയുള്ള കരീബിയൻ ദ്വീപായ ക്യുറാസാവോയിൽവരെ നമ്മുടെ കുട്ടികൾ പഠിക്കുന്നുണ്ട്.
കാേളേജ് തുടങ്ങാൻ 25ഏക്കർ ഭൂമി വേണമെന്നത് മെഡിക്കൽ കമ്മിഷൻ അഞ്ചേക്കറായി കുറച്ചിട്ടുണ്ട്. ആശുപത്രിയും കോളേജും പത്ത് കിലോമീറ്ററിനുള്ളിൽ രണ്ട് കാമ്പസുകളിലായാലും മതി. 100 എം.ബി.ബി.എസ് സീറ്റുകൾ ലഭിക്കാൻ തുടക്കത്തിൽ 300കിടക്കകളുള്ള ആശുപത്രി മതി. കോഴ്സ് പൂർത്തിയാവുമ്പോഴേക്കും 450കിടക്കകളുണ്ടാവണം.
മികച്ച ആശുപത്രി സൗകര്യമുള്ളവർക്ക് നഴ്സിംഗ് കോളേജ് അനുവദിക്കും. കൂടുതൽ പാരാമെഡിക്കൽ കോളേജുകളും അനുവദിക്കും.
ഡെന്റൽ,ഫാർമസി, ആയുർവേദം വേണ്ട
ജോലിസാദ്ധ്യത കുറഞ്ഞതിനാൽ, ഡെന്റൽകോളേജുകൾ അനുവദിക്കരുതെന്നാണ് ഡെന്റൽ കൗൺസിലിന്റെ നിർദ്ദേശം.
പുതിയ ഫാർമസി കോളേജുകൾക്ക് ഫാർമസി കൗൺസിലിന്റെ വിലക്കുണ്ട്. പി.ജി കോഴ്സുകളാവാം.
ആയുർവേദ കോളേജുകൾ തുടങ്ങരുതെന്ന് കൗൺസിൽ ഒഫ് ഇന്ത്യൻ മെഡിസിന്റെ നിർദ്ദേശം. പി.ജി കോഴ്സുകളാവാം.
എം.ബി.ബി.എസ്
സീറ്റുകൾ 4100
1455:
സർക്കാർ കോളേജിലെ സീറ്റ്
2645:
സ്വാശ്രയ കോളേജിലെ സീറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |