കൊച്ചി: നടിയെ ആക്രമിച്ച കേസിലും ദിലീപ് മുഖ്യപ്രതിയായ വധഗൂഢാലോചനക്കേസിലും ഇനി ചോദ്യംചെയ്യേണ്ടവരുടെയും പ്രോസിക്യൂഷൻ സാക്ഷികളാക്കേണ്ടവരുടെയും പട്ടിക ഇരുഅന്വേഷണ സംഘങ്ങളും തയ്യാറാക്കി. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന ക്രൈംബ്രാഞ്ച് മേധാവി ഷേക്ക് ദർവേഷ് സാഹിബിന്റെ നിർദ്ദേശത്തിന് പിന്നാലെയാണിത്.
കാവ്യാമാധവനുൾപ്പെടെ 12പേരാണ് ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയിലുള്ളത്. ഇവരെ വരുംദിവസങ്ങളിൽ വിളിച്ചുവരുത്തും. ഇരുകേസുകളിലുമായി നൂറിലധികം പേരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്തമാസം 30നകം തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം.
ചോരരുത് വിവരം
അന്വേഷണവിവരങ്ങൾ പുറത്തുപോകരുതെന്ന് ഷേക്ക് ദർവേഷ് സാഹിബ് ഉദ്യോഗസ്ഥർക്ക് കർശനനിർദ്ദേശം നൽകി. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വ്യാഴാഴ്ച വിളിച്ചുചേർത്ത യോഗത്തിലായിരുന്നു നിർദ്ദേശം. വിവരം ചോരുന്നതിൽ ഒരുഘട്ടത്തിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അന്വേഷണം ശരിയായ ദിശയിലാണെന്നാണ് ക്രൈംബ്രാഞ്ച് മേധാവിയുടെ വിലയിരുത്തൽ.
രവീന്ദ്രൻ സമരത്തിൽ
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് നടൻ രവീന്ദ്രനുൾപ്പെടെയുള്ളവർ സത്യഗ്രഹം നടത്തി. ഫ്രണ്ട്‌സ് ഒഫ് പി.ടി ആൻഡ് നേച്ചർ കൂട്ടായ്മയുടെ നേതൃത്വത്തിൽ എറണാകുളം ഗാന്ധി സ്‌ക്വയറിലായിരുന്നു സമരം. കേസിന്റെ പ്രാരംഭത്തിൽ സജീവമായ ഇടപെടൽ നടത്തിയ പി.ടി. തോമസിന്റെ ഭാര്യ ഉമ തോമസും അഡ്വ. എ. ജയശങ്കറും മറ്റും വേദിയിൽ സന്നിഹിതരായിരുന്നു.
സിനിമാമേഖലയിൽനിന്ന് ആദ്യമായാണ് അതിജീവിതയ്ക്ക് പിന്തുണയുമായി ഒരു നടൻ പ്രത്യക്ഷസമരത്തിനിറങ്ങുന്നത്. നടി കേസിലെ വീഴ്ചകളാണ് ഇരയുടെ പേര് പറയുന്നതിന് നിർമ്മാതാവ് വിജയ്ബാബുവിനെ പോലുള്ളവർക്ക് ധൈര്യം നൽകുന്നതെന്ന് കൂട്ടായ്മ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |