ന്യൂഡൽഹി : അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ സാധിക്കില്ലെന്നും അതിനായി ഒരു പാർട്ടി രണ്ടാം മുന്നണിയായി ഉയർന്നു വരേണ്ടതുണ്ടെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രശാന്ത് നിലപാട് വ്യക്തമാക്കിയത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തെ മൂന്നാം മുന്നണിയായി വളരാൻ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ സഹായിക്കുകയാണോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനെ രണ്ടാം മുന്നണിയായി പരിഗണിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് മറുപടി നല്കിയ പ്രശാന്ത് എന്നാൽ കോൺഗ്രസാണ് രാജ്യത്തെ രണ്ടാമത്തെ വലിയ പാർട്ടിയെന്ന് പ്രതികരിച്ചു. അതേ സമയം കോൺഗ്രസിന് കൈമാറിയ നിർദേശങ്ങൾ ബിജെപിയെ എങ്ങനെ തോൽപ്പിക്കും എന്നതിനെക്കുറിച്ചല്ല. മറിച്ച് കോൺഗ്രസിന് എങ്ങനെ വിജയിക്കാം എന്നത് സംബന്ധിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. '
തന്റെ ബ്ലൂപ്രിന്റ് കോൺഗ്രസിന്റെ പ്രതാപകാലം എങ്ങനെ വീണ്ടെക്കാം എന്നതിനെക്കുറിച്ചായിരുന്നു. അത് ഒന്നോ രണ്ടോ തെരഞ്ഞെടുപ്പുകളിൽ വിജയിക്കലല്ല , മറിച്ച് രാജ്യത്ത് ശക്തമായ ഒരു രാഷ്ട്രീയ ശക്തിയായി കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നതാണ്. നിലവിൽ ബി.ജെ.പി ശക്തമായി നിലകൊള്ളുകയാണെങ്കിലും അവർ അജയ്യരല്ല. കോൺഗ്രസിന് പഴയ പ്രതാപം വീണ്ടെടുക്കാൻ സാധിച്ചാൽ അത് ജനാധിപത്യത്തിന് നല്ലതായിരിക്കുമെന്നുമാണ് പ്രശാന്തിന്റെ അഭിപ്രായം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |