ന്യൂഡൽഹി: അധികാര വിനിയോഗത്തിൽ ഭരണഘടന നിശ്ചയിച്ച ലക്ഷ്‌മണരേഖ പാലിക്കേണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ. ഡൽഹിയിൽ മുഖ്യമന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും പങ്കെടുത്ത സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സാക്ഷിയാക്കിയാണ് ചീഫ് ജസ്റ്റിസിന്റെ ഒാർമ്മപ്പെടുത്തൽ.
അമേരിക്കയിൽ പോയിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനു പകരം സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് പങ്കെടുത്തു.
രാഷ്‌ട്രത്തിന്റെ മൂന്ന് സ്തംഭങ്ങളായ ജുഡീഷ്യറി, എക്‌സിക്യൂട്ടീവ്, നിയമനിർമാണ സഭ എന്നിവയുടെ ചുമതലകൾ നിറവേറ്റുമ്പോൾ ഭരണഘടന നൽകിയ അധികാരങ്ങളുടെ ലക്ഷ്‌മണരേഖ ഒാർമ്മ വേണം. ജുഡീഷ്യറി ഒരിക്കലും സർക്കാരിന്റെ പാതയിൽ വിഘ്നം തീർക്കില്ല. കോടതി വിധികൾ സർക്കാരുകൾ വർഷങ്ങളോളം മനഃപൂർവ്വം നടപ്പാക്കാതിരിക്കുന്നത് ജനാധിപത്യത്തിന് നന്നല്ല. സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥ കേസുകളായി ജുഡീഷ്യറിക്ക് അധിക ഭാരമാകുന്നുണ്ട്. 56 ശതമാനം കേസുകളിലും സർക്കാരാണ് അന്യായക്കാരൻ.
അധികാരികൾ നിയമപരമായി ചുമതലകൾ നിർവഹിച്ചാൽ ജനങ്ങൾക്ക് കോടതിയെ സമീപിക്കേണ്ടി വരില്ല. നിയമോഉപദേശം തേടാതെ സർക്കാർ തീരുമാനങ്ങൾ ധൃതിപിടിച്ച് നടപ്പാക്കുമ്പോൾ നിയമവും ഭരണഘടനയും അവഗണിക്കപ്പെടുന്നു.
പൊതുതാത്പര്യ ഹർജികൾ വ്യക്തി താത്പര്യ ഹർജികളായി മാറുന്നുവെന്ന ആശങ്കയും ചീഫ് ജസ്റ്റിസ് പ്രകടിപ്പിച്ചു. രാഷ്‌ട്രീയ നേട്ടത്തിനും അധികാരികളെ സമ്മർദ്ദത്തിലാക്കാനും പദ്ധതികൾക്ക് തടയിടാനും അവ ദുരുപയോഗം ചെയ്യുന്നു.
പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കണം: പ്രധാനമന്ത്രി
സാധാരണക്കാരെ ലക്ഷ്യമിട്ട് കോടതി നടപടികൾ പ്രാദേശിക ഭാഷകളിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നീതിന്യായ പ്രക്രിയയിലുള്ള ജനങ്ങളുടെ അവകാശവും പങ്കാളിത്തവും ഇതുവഴി ശക്തിപ്പെടും.
പൗരന്മാർക്ക് സമയത്ത് നീതി ഉറപ്പാക്കാൻ ജുഡീഷ്യറിയും നിയമനിർമ്മാണസഭയും യോജിക്കണം. നീതിനിർവഹണത്തിലെ കാലതാമസം കുറയ്ക്കാനും ജുഡീഷ്യറിയിലെ ഒഴിവുകൾ നികത്താനും സർക്കാർ മുൻഗണന നൽകുന്നു.കേന്ദ്രസർക്കാർ മാതൃകയിൽ സങ്കീർണവും കാലഹരണപ്പെട്ടതുമായ
നിയമങ്ങൾ സംസ്ഥാനങ്ങളും റദ്ദാക്കക്കണം. ദരിദ്രരും സാധാരണക്കാരുമായ തടവുകാരുടെ മോചനത്തിന് കോടതികൾ മാനുഷിക പരിഗണന നൽകണം. കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |