തിരുവനന്തപുരം: ചോദ്യപേപ്പറിനു പകരം ഉത്തരസൂചിക നൽകിയതും മുൻവർഷത്തെ ചോദ്യപേപ്പർ അതേപടി ഉപയോഗിച്ചതുമടക്കം പരീക്ഷാ നടത്തിപ്പിലെ വീഴ്‌ചകളെക്കുറിച്ച് മാദ്ധ്യമങ്ങൾക്ക് വിവരം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാൻ കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. വാർത്ത ചോർത്തുന്നവരെ വെറുതേ വിടരുതെന്ന് ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു. നൂറു കണക്കിന് പരീക്ഷകൾ തിരക്കിട്ട് നടത്തുമ്പോഴുണ്ടാവുന്ന സ്വാഭാവിക പിശകാണെന്നായിരുന്നു ഭൂരിഭാഗത്തിന്റെയും അഭിപ്രായം. പരീക്ഷാനടത്തിപ്പിൽ പിശകുകൾ വരുത്തിയവരെ കണ്ടെത്തി അടുത്ത സിൻഡിക്കേറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്യും. ഇവരുടെ സ്ഥാനക്കയറ്റം തടയുന്നതുൾപ്പടെയുള്ള ശിക്ഷാനടപടികൾ വേണമെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |