തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗ കേസിൽ അറസ്‌റ്റിലായ മുൻ എംഎൽഎ പി.സി ജോർജിനെ കാണാൻ കേന്ദ്രമന്ത്രി വി.മുരളീധരന് പൊലീസ് അനുമതി നിഷേധിച്ചു. തിരുവനന്തപുരം എ.ആർ ക്യാമ്പിലെത്തിയ കേന്ദ്രമന്ത്രിയുടെ വാഹനം പൊലീസ് കടത്തിവിട്ടില്ല. തുടർന്ന് നടന്നുപോകാമെന്ന് നിലപാടെടുത്ത വി.മുരളീധരനോട് അതിനും അനുമതിയില്ലെന്ന് കന്റോൺമെന്റ് എ.സി നേരിട്ടെത്തി അറിയിച്ചു.
പൊലീസ് നടപടിയിൽ പ്രതിഷേധിച്ച വി.മുരളീധരൻ ക്ഷുഭിതനായി. രാജ്യദ്രോഹമുദ്രാവാക്യം വിളിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് നിലപാടെടുത്തവരാണ് സിപിഎം പ്രവർത്തകർ എന്ന് പറഞ്ഞ അദ്ദേഹം നാട്ടിൽ മനുഷ്യനെ അരിഞ്ഞുതളളിയവരെ അറസ്‌റ്റ് ചെയ്യാൻ കാണിക്കാത്ത തിടുക്കം എന്തിന് പി.സി ജോർജിനെ അറസ്‌റ്റ് ചെയ്യാൻ സർക്കാർ കാണിക്കുന്നു എന്ന് ചോദ്യമുന്നയിച്ചു.
രാജ്യദ്രോഹമുദ്രാവാക്യം വിളിക്കാൻ സ്വാതന്ത്ര്യം കൊടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടത് ഡൽഹി യൂണിവേഴ്‌സിറ്റിയിൽ കണ്ടതാണ്.പി.സി ജോർജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. ആർക്കും അഭിപ്രായം പറയാൻ ഈ നാട്ടിൽ സ്വാതന്ത്ര്യമുണ്ട് എന്ന് ഇത്രകാലം പറഞ്ഞവരാണ് സിപിഎംകാർ.
പി.സി ജോർജ് ആരെയും വെട്ടിക്കൊന്നിട്ടില്ല. പാലക്കാട്ടെ ശ്രീനിവാസന്റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളെ ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടില്ല. അവർ നാടുവിട്ടുപോയി. യൂത്ത്‌ലീഗ് നേതാവിന്റെ പരാതിയിലാണ് സർക്കാർ ഈ നാട്ടിൽ എംഎൽഎ ആയിരുന്നയാളായ പി.സി ജോർജിനെ ഉടൻ അറസ്‌റ്റ് ചെയ്‌തത്. ലീഗ് പരാതിപ്പെട്ടാൽ ഉടൻ ആരെയും അറസ്‌റ്റ് ചെയ്‌ത് അകത്തിടും. ഒരുവശത്ത് കേന്ദ്രമന്ത്രിക്ക് പോലും അനുമതി നിഷേധിക്കുന്നു മറുവശത്ത് യൂത്ത്‌ലീഗ് പരാതിപ്പെട്ടാൽ ആരെയും അകത്തിടുന്ന അവസ്ഥ.ഇത് ഇരട്ടനീതിയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |