തിരുവനന്തപുരം: ഏറെ നാളുകളായി വിദ്വേഷ പ്രസംഗം നടത്തുന്ന പി സി ജോർജിനെതിരെ അർദ്ധമനസോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടപടി സ്വീകരിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. 29ന് നടത്തിയ പ്രസംഗത്തിൽ മൂന്ന് ദിവസത്തിന് ശേഷം മാത്രമാണ് കേസ് എടുത്തെതന്നും സുധാകരൻ ആരോപിച്ചു.
കോടതിയിൽ നിന്ന് തിരിച്ചടി കിട്ടുമോയെന്ന ഭയത്താൽ ജോർജിനെതിരെ നടപടിയെടുക്കാൻ സർക്കാർ നിർബന്ധിതരാവുകയായിരുന്നു. ജോർജിനെ സ്വന്തം വാഹനത്തിൽ പൊലീസ് സംരക്ഷണയിൽ ഈരാറ്റുപേട്ടയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത് ബിജെപിയെ പിണക്കാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണ്. പിണറായി വിജയന്റെയും ആർഎസ്എസിന്റെയും കണ്ണിലുണ്ണിയാകാനാണ് കുറേക്കാലമായി പി സി ജോർജ് ശ്രമിക്കുന്നത്. അറസ്റ്റിലായ പി സി ജോർജിനെ അഭിവാദ്യം ചെയ്യുന്നതിനായി ബിജെപി നേതാക്കളും അണികളും കൂട്ടത്തോടെ ഇറങ്ങിയിട്ടുണ്ടെന്നും സുധാകരൻ വ്യകതമാക്കി.
അതേസമയം, പി സി ജോർജിന്റെ കസ്റ്റഡിയും സ്വന്തം കാറിൽ ആഘോഷപൂർവമായ യാത്രയും, ഒടുവിലുണ്ടായ അറസ്റ്റുമൊക്ക വെറും നാടകമായിരുന്നോ എന്ന് സംശയിക്കാൻ ഇടനൽകുന്ന സംഭവങ്ങളാണെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് പറഞ്ഞു . ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കോടതിയിൽ ഹാജരാക്കിയ ജോർജിന് ജാമ്യം ലഭിച്ചു. കോടതിയിൽ സർക്കാർ അഭിഭാഷകൻ ഒരക്ഷരവും മിണ്ടിയില്ലാ എന്നാണ് പി സി തന്നെ പറയുന്നത്. ഇത് ഒത്തുക്കളിയാണോ എന്ന സംശയത്തിന് ഇടയാക്കുന്നുവെന്നും പി കെ ഫിറോസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |