നീണ്ട ഇടവേളയ്ക്കു ശേഷം താരസംഘടനയായ 'അമ്മ'യുടെ വേദിയിലേയ്ക്ക് നടൻ സുരേഷ് ഗോപി എത്തി. ആരോഗ്യ പരിശോധനാ ക്യാമ്പും അംഗങ്ങളുടെ ഒത്തുചേരലും ചേർന്ന 'ഉണര്‍വ്വ്' എന്ന പരിപാടിയുടെ മുഖ്യാതിഥിയായിട്ടാണ് താരം എത്തിയത്. സഹപ്രവര്‍ത്തകര്‍ പൊന്നാടയണിയിച്ചാണ് സുരേഷ് ഗോപിയെ സ്വീകരിച്ചത്.
മുൻപ് ഒരു ഗൾഫ് പരിപാടിയുമായി ബന്ധപ്പെട്ട തർക്കത്തിനു ശേഷമാണ് സുരേഷ് ഗോപി 'അമ്മ'യുടെ വേദികളിൽ നിന്നും ഇത്രയും കാലം വിട്ടുനിന്നത്. പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നുവെങ്കിലും സുപ്രധാന തീരുമാനം എടുക്കുമ്പോഴൊക്കെ തന്നോട് ചര്‍ച്ച ചെയ്യുമായിരുന്നുവെന്ന് അദ്ദേഹം മുൻപ് പറഞ്ഞിട്ടുണ്ട്.
1997ല്‍ 'അമ്മ'യുടെ നേതൃത്വത്തില്‍ അറേബ്യന്‍ ഡ്രീംസ് എന്ന പേരില്‍ നടന്ന പരിപാടിക്ക് പിന്നാലെ ഉടലെടുത്ത തർക്കമാണ് സുരേഷ് ഗോപിയെ സംഘടനയില്‍ നിന്നും മാറി നില്‍ക്കാന്‍ പ്രേരിപ്പിച്ചത്. ഗൾഫിൽ നടന്ന ഇതേ ഷോ സന്നദ്ധ പ്രവർത്തനങ്ങൾക്കായി നാട്ടിൽ അഞ്ച് വേദികളിലും അവതരിപ്പിച്ചു.
ഷോ നടത്തുന്നയാള്‍ അഞ്ച് ലക്ഷം രൂപ 'അമ്മ'യിലേക്ക് നൽകുമെന്ന് സുരേഷ് ഗോപിയായിരുന്നു സംഘടനയെ അറിയിച്ചത്. എന്നാൽ പണം നല്‍കാമെന്ന് പറഞ്ഞയാൾ വാക്കുപാലിച്ചില്ല. ഇതോടെ വിഷയം രൂക്ഷമായി. സംഘടനാ യോഗത്തിൽ വാക്കേറ്റത്തിനും സംഭവം ഇടയാക്കി. സുരേഷ് ഗോപിയോട് രണ്ട് ലക്ഷം പിഴയടക്കാനും ആവശ്യപ്പെട്ടു. ഇതോടെയാണ് താരം സംഘടനയിൽ നിന്ന് മാറി നിൽക്കാൻ തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |